Wednesday, May 4, 2011

ഐസ്‌ക്രീം മൊഴിമാറ്റ കേസില്‍ പുനരന്വേഷണം തുടങ്ങി


കോഴിക്കോട്: ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭവുമായി ബന്ധപ്പെട്ട മൊഴിമാറ്റ കേസില്‍ പ്രത്യേകാന്വേഷണ സംഘം പുനരന്വേഷണം തുടങ്ങി.
പീഡനത്തിനിരയായ കെ.വി. റജീനയുടെ ഭര്‍ത്താവ് പ്രമോദിനെ പൊലീസ് ചോദ്യംചെയ്തു. പ്രത്യേകാന്വേഷകസംഘം ഡിവൈഎസ്.പി എ. വേണുഗോപാലാണ് ചോദ്യംചെയ്തത്. ചിന്താവളപ്പിനടുത്ത ക്രൈംബ്രാഞ്ച് ഓഫിസിലായിരുന്നു ചോദ്യംചെയ്യല്‍.
പണംനല്‍കിയും അധികാരസ്വാധീനമുപയോഗിച്ചുമാണ് മൊഴിമാറ്റിച്ചതെന്ന് മുന്‍മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ബന്ധു കെ.എ. റഊഫ് വെളിപ്പെടുത്തിയിരുന്നു. പ്രത്യേകാന്വേഷക സംഘത്തിന് മുമ്പാകെയും റഊഫ് മൊഴിനല്‍കി. കൂടാതെ, സംഘത്തിന് ഒട്ടേറെ തെളിവുകളും ലഭിച്ചു. നേരത്തേ കോടതി നിര്‍ദേശത്തെതുടര്‍ന്ന് മൊഴിമാറ്റകേസ് ക്രൈംബ്രാഞ്ച് അന്വേഷിച്ചിരുന്നു. പുതിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭകേസ് അട്ടിമറി അന്വേഷിക്കുന്ന എ.ഡി.ജി.പി വിന്‍സന്‍ എം. പോള്‍ മൊഴിമാറ്റകേസ് പുനരന്വേഷിക്കാന്‍ വീണ്ടും കോടതിയെ സമീപിച്ചിരുന്നു. കോടതി അനുമതി ലഭിച്ചതിനെ തുടര്‍ന്നാണ് റജീനയുടെ ഭര്‍ത്താവിനെ ചോദ്യംചെയ്തത്.


No comments:

Post a Comment