Wednesday, May 4, 2011

ജഡ്ജിമാര്‍ക്കിടയില്‍ ഭിന്നത: മഅ്ദനിയുടെ ജാമ്യാപേക്ഷയില്‍ തീരുമാനമായില്ല


ജഡ്ജിമാര്‍ക്കിടയില്‍ ഭിന്നത: മഅ്ദനിയുടെ ജാമ്യാപേക്ഷയില്‍ തീരുമാനമായില്ല

ന്യൂദല്‍ഹി: പി.ഡി.പി ചെയര്‍മാനും ബംഗ്‌ളൂരു സ്‌ഫോടന കേസിലെ പ്രതിയുമായ അബ്ദുന്നാസിര്‍ മഅ്ദനി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ തീരുമാനമായില്ല. മഅ്ദനിക്ക് ജാമ്യം നല്‍കുന്നത് സംബന്ധിച്ച് ഹരജി പരിഗണിച്ച രണ്ടു ജഡ്ജിമാര്‍ക്കിടയില്‍ ഉണ്ടായ അഭിപ്രായ വ്യത്യാസമാണ് തീരുമാനമാവാതിരിക്കാന്‍ കാരണം. തുടര്‍ന്ന് ജാമ്യാപേക്ഷ പുതിയ ബെഞ്ചിന് വിട്ടു.

ജസ്റ്റിസുമാരായ മാര്‍ക്കണ്ഡേയ കട്ജു ,ജ്ഞാന സുധാ മിശ്ര എന്നിവരാണ് ഹരജി പരിഗണിച്ചിരുന്നത്. മഅ്ദനിക്കെതിരെ വേണ്ടത്ര തെളിവുകള്‍ കര്‍ണാടക സര്‍ക്കാര്‍ ഹാജരാക്കിയിട്ടില്ലെന്നും അതിനാല്‍ ജാമ്യം അനുവദിക്കാമെന്നുമാണ് മാര്‍ക്കണ്ഡേയ കട്ജുവിന്റെ വാദം. എന്നാല്‍ ജസ്റ്റിസ് ജ്ഞാന സുധാ മിശ്ര ഇതിനോട് വിയോജിച്ചു. മഅ്ദനി പുറത്ത് പോവുന്നത് ശരിയല്ല എന്ന കര്‍ണാടക സര്‍ക്കാറിന്റെ വാദം അംഗീകരിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. തുടര്‍ന്ന് ജാമ്യ ഹരജി പുതിയ ബെഞ്ചിന് വിടാന്‍ തീരുമാനിക്കുകയായിരുന്നു.

കോടതി മധ്യവേനലവധിക്ക് പിരിയുന്നതിന് മുമ്പായി ഹരജിയില്‍ തീര്‍പ്പാക്കണമെന്ന് ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിനോട് നിര്‍ദേശിച്ചിട്ടുണ്ട്. ചീഫ് ജസ്റ്റിസ് ആണ് പുതിയ ബെഞ്ചിനെ തീരുമാനിക്കുക.

ആരോഗ്യ കാരണങ്ങള്‍ പരിഗണിച്ച് മഅ്ദനിക്ക് ജാമ്യം ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന് കഴിഞ്ഞ ദിവസം ജഡ്ജിമാര്‍ അഭിപ്രായപ്പെട്ടിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച വാദം കേട്ടു കഴിഞ്ഞതിനെ തുടര്‍ന്ന് ഹരജിയില്‍ ഇന്ന് തീരുമാനമാവുമെന്നാണ് കരുതിയിരുന്നത്

No comments:

Post a Comment