Saturday, February 19, 2011

പി. ശശിക്കെതിരെ പരാതി നല്‍കിയത് 'വനിതാ സഖാവ്'s


കണ്ണൂര്‍: സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം പി. ശശിക്കെതിരെ കൈക്കൊണ്ട തീരുമാനം സംസ്ഥാനത്തുടനീളം പാര്‍ട്ടി കീഴ്ഘടകങ്ങളില്‍ വിശദീകരിച്ചുതുടങ്ങി. 'വനിതാ സഖാവി'ന്റെ പരാതിയെ തുടര്‍ന്നാണ് സംസ്ഥാന കമ്മിറ്റി ശശിക്കെതിരെ അന്വേഷണസംഘത്തെ നിയോഗിച്ചതെന്നാണ് വിശദീകരണം.
നിയമസഭ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി സംസ്ഥാനത്തുടനീളം ഏരിയ പ്രവര്‍ത്തക യോഗങ്ങള്‍ നടക്കുകയാണ്. ഏരിയ, ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍, ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറിമാര്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. ശശിക്കെതിരെ അന്വേഷണത്തിന് വൈക്കം വിശ്വന്‍, എ. വിജയരാഘവന്‍ എന്നിവരെ നിയോഗിച്ച സാഹചര്യം, സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്ന കെ. മൂസക്കുട്ടിയെ ലോക്കല്‍ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തുകയും സി.ഐ.ടി.യു പദവികളില്‍നിന്ന് നീക്കുകയും ചെയ്ത നടപടിക്കാധാരമായി മുന്‍ എം.പി പി. സതീദേവി, മുന്‍ കോഴിക്കോട് മേയര്‍ ഭാസ്‌കരന്‍ എന്നിവര്‍ കണ്ടെത്തിയ കാരണങ്ങള്‍ തുടങ്ങി വിവിധ തീരുമാനങ്ങള്‍ യോഗങ്ങളില്‍ വിശദീകരിക്കുന്നുണ്ട്.
നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശമാണ് ശശി വിഷയത്തില്‍ നടക്കുന്നതെന്നറിയുന്നു. കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് അദ്ദേഹത്തെ മാറ്റിനിര്‍ത്താന്‍ നേതൃത്വം പറഞ്ഞ കാരണം ചികിത്സക്കുവേണ്ടി എന്നായിരുന്നു.
പകരം സംസ്ഥാന കമ്മിറ്റിയംഗം പി. ജയരാജന്‍ എം.എല്‍.എക്ക് ചുമതല നല്‍കുകയും ചെയ്തു. മാധ്യമങ്ങള്‍ അന്നേ നല്‍കിയ സൂചനകള്‍ ശരിവെക്കുന്ന തീരുമാനമാണല്ലോ സംസ്ഥാന കമ്മിറ്റിയില്‍നിന്ന് ഉണ്ടായതെന്ന് വിമര്‍ശമുണ്ടായി. മാധ്യമങ്ങളെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയും പിന്നീട് അവര്‍ പറഞ്ഞതൊക്കെ ശരിവെക്കുകയും ചെയ്യേണ്ടിവരുന്നതിന്റെ ഭവിഷ്യത്താണ് ഏരിയ യോഗങ്ങള്‍ ചൂണ്ടിക്കാട്ടിയത്.
കണ്ണൂര്‍ ജില്ലയിലെ ഡി.വൈ.എഫ്.ഐ നേതാവ് നല്‍കിയ പരാതി എന്നാണ് പി. ശശിയുടെ കാര്യത്തില്‍ മാധ്യമങ്ങള്‍ പൊതുവെ വാര്‍ത്തകള്‍ നല്‍കിയിരുന്നത്. സംസ്ഥാന കമ്മിറ്റി തീരുമാനത്തില്‍ വനിതാ സഖാവിന്റെ പരാതി എന്നാണ് പറയുന്നത്. ഭാര്യയുടെ പരാതിയാണ് ഡി.വൈ.എഫ്.ഐ നേതാവ് നേതൃത്വത്തിന് നല്‍കിയിരുന്നത്.

Madhyamam Daily 20.02.11

1 comment:

  1. പക്ഷെ ഇതൊന്നും മാധ്യമങ്ങള്‍ക്ക് ഒരു വിഷയമേ അല്ല അവര്‍ ഇപ്പോഴും കുഞ്ഞാലിക്കുട്ടിയുടെ ചരിത്രം തോണ്ടിനോക്കി നടക്കുകയാണ് ഇനി കുഞ്ഞാലിക്കുട്ടി പത്താം വയസ്സില്‍ എന്തെങ്കിലും ചെയ്തിരുന്നോ പതിനഞ്ചാം വയസ്സില് എന്തെങ്കിലും ചെയ്തിരുന്നോ എന്ന് നോക്കി നടക്കുകയാണ്

    ReplyDelete