അണുവായുധങ്ങള്‍ കണ്ടെത്താതെ അമേരിക്കന്‍ സൈന്യം ഇറാഖ് വിട്ടു
ലോക പൊലീസാണെന്ന് പ്രഖ്യാപിച്ച് ഇറാഖിനെ ആക്രമിച്ച് കീഴടക്കുകയും
ഇറാഖിന്റെ ഭരണാധികാരി സദ്ദാം ഹുസൈനെ പിടികൂടി വധിക്കുകയും
ചെയ്ത അമേരിക്കന്‍ സൈന്യത്തിന്റെ അവസാന സംഘവും വ്യാഴാഴ്ച
അമേരിക്കയിലേക്ക് പുറപ്പെട്ടു. ഒമ്പതുകൊല്ലത്തോളം നീണ്ട
അധിനിവേശത്തിന്റെ കിരാതനാളുകള്‍ക്ക് വിരാമം. ഇത് താല്‍ക്കാലികമോ
അല്ലയോ എന്ന് ഇപ്പോള്‍ പറയാനാവില്ല.
സര്‍വനാശകാരികളായ ആയുധങ്ങള്‍ ഒളിപ്പിച്ചിരിക്കുന്നു എന്നും അത്
ലോകത്തിനു തന്നെ ഭീഷണിയാണെന്നും കള്ളം ആവര്‍ത്തിച്ചുറപ്പിച്ചാണ്
അമേരിക്കയുടെ നേതൃത്വത്തില്‍ സഖ്യസൈന്യം ഇറാഖിനെ ആക്രമിച്ചത്. 2003
മാര്‍ച്ച് 19 ന് തുടങ്ങിയ അധിനിവേശത്തിനിടയില്‍ 4487 അമേരിക്കന്‍
സൈനികര്‍ കൊല്ലപ്പെട്ടു. 2010 ലെ കണക്കു പ്രകാരം 1,06,348 ഇറാഖികളാണ്
കൊല്ലപ്പെട്ടത്. മൂന്ന് ട്രില്യന്‍ ഡോളര്‍ ചെലവായെന്നാണ് അമേരിക്കയുടെ
കണക്ക്. 1.6 ലക്ഷം ഇറാഖികള്‍ വീടില്ലാത്തവരായി. കടുത്ത
പീഢനങ്ങള്‍ക്കിരയായി നിരവധി പേര്‍ മരിച്ചു. അതിമാരക ആയുധങ്ങള്‍
എന്നതുകൊണ്ട് അമേരിക്ക ഉദ്ദേശിച്ചത് ആണവായുധങ്ങള്‍ എന്നു തന്നെ.
അതവര്‍ പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. പരമാധികാരമുള്ളതും ,
ഉറച്ചതും, സ്വയം പര്യാപ്തവുമായ ഇറാഖിനെ സൃഷ്ടിച്ച ശേഷമാണ്
അമേരിക്കന്‍ സേന ഇറാഖ് വിടുന്നത് എന്നാണ് അമേരിക്കന്‍ പ്രസിഡണ്ട്
ഒബാമയുടെ പ്രഖ്യാപനം. ഈ പ്രഖ്യാപനത്തിലെ നെല്ലും പതിരും ഇനി വരുന്ന
നാളുകളിലറിയാം. പക്ഷെ, അമേരിക്കയും സഖ്യരാജ്യങ്ങളും ഏറ്റുപറയേണ്ട
ഒരു കാര്യമുണ്ട്. ഇറാഖിനെ ആക്രമിക്കാന്‍ കാരണമായി അവര്‍ പറഞ്ഞ
ആണവായുധങ്ങള്‍ ഇറാഖില്‍ കണ്ടെത്തിയോ? കണ്ടെത്തിയില്ല എന്നുമാത്രമല്ല
ആണവായുധങ്ങളുടെ സാധ്യതപോലും കണ്ടെത്താനവര്‍ക്ക് കഴിഞ്ഞില്ല.
ഉറാഖിനെ ആക്രമിക്കാന്‍ അമേരിക്ക പറഞ്ഞകാരണങ്ങള്‍ നുണയായിരുന്നു
എന്ന് ലോകം അംഗീകരിച്ചിരിക്കുന്നു. അന്താരാഷ്ട്ര കോടതിയില്‍ അമേരിക്ക
വിചാരണ ചെയ്യപ്പെട്ടാന്‍ പ്രസിഡണ്ട് ജോര്‍ജ് ബുഷ് അടക്കമുള്ളവര്‍ ഊ
അധിനിവേശത്തിനും കൂട്ടക്കൊലകള്‍ക്കും മറുപടി പറയേണ്ടി വരും. പക്ഷെ
അതുണ്ടാകില്ല. കാരണം, അന്താരാഷ്ട്ര കോടതി തന്നെ ഒരമേരിക്കന്‍
സൃഷ്ടിയാണ്. ആയിരക്കണക്കിന് ഇറാഖികളുടെ കൊലപാതകങ്ങള്‍ക്കും,
തകര്‍ക്കപ്പെട്ട അവരുടെ വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും, തടവുകാരോടു
കാണിച്ച ക്രൂരതകള്‍ക്കും ലേകപ്രസ്തമായ ബാഗ്ദാദ് ലൈബ്രറിയും
മ്യൂസിയവുമടക്കമുള്ളവ നശിപ്പിച്ചതിനുമെല്ലാം അമേരിക്കയും അവരുടെ
സൈന്യവും മറുപടി പറയേണ്ടതുണ്ട്. അതെന്നെങ്കിലുമുണ്ടാകുമെന്ന് ഞാന്‍
കരുതുന്നില്ല. വിക്കിലീക്സ് പുറത്തു വിട്ട നിരവധി രേഖകള്‍ അമേരിക്കയുടെ
അധിനിവേശ എണ്ണ താല്‍പര്യങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
ഇപ്പോള്‍ ഇറാഖ് ഇറാഖികളുടെ നിയന്ത്രണത്തിലാണെന്ന് സമാധാനിക്കാം.
ലോകത്തെ ഏറ്റവും വലിയ അമേരിക്കന എംബസി ബാഗ്ദാദില്‍
നിലനില്‍ക്കുന്നുണ്ടെങ്കിലും ഇനി ഇറാഖികള്‍ തന്നെ ഭരിക്കുമെന്ന് കരുതാം.
പക്ഷെ ഇറാഖികളുടെ നാളെകള്‍ സമാധാനപരമായിരിക്കുമോ എന്ന ആശങ്ക
നിലനില്‍ക്കുന്നു. അമേരിക്കന്‍ സൈന്യത്തിന്റെ മടക്കയാത്ര ഫലൂജയില്‍ ഒരു
വിഭാഗം ആഘോഷിച്ചത് അമേരിക്കയുടെയും ഇസ്രായേലിന്റെയും
പതാകകള്‍ കത്തിച്ചുകൊണ്ടാണ്. മതവിഭാഗങ്ങള്‍ പരസ്പരം പകവീട്ടാന്‍
ഇറങ്ങിയാല്‍ ഇറാഖ് വീണ്ടും ഒരു നരകമായി മാറും.
അങ്ങിനെയുണ്ടാവില്ലെന്ന് കരുതുക.
No comments:
Post a Comment