Sunday, May 8, 2011

വിവാദ കേശത്തിന് പവിത്രതയുണ്ടോ?


Published on Mon, 05/09/2011 - 00:15 ( 7 hours 45 min ago)

ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി


ആത്മീയത മനുഷ്യനെ നന്മയിലേക്ക് നയിക്കാനുള്ളതാണ്. ആത്മീയതയെ ദുരുപയോഗിക്കാനും ചൂഷണോപാധിയാക്കാനും ധാര്‍ഷ്ട്യം കാണിക്കുന്ന അവിവേകികള്‍ നിരവധിയുണ്ടായിട്ടുണ്ട്. മനുഷ്യന്റെ ആത്മീയ ദാഹം സമര്‍ഥമായി ഉപയോഗപ്പെടുത്തി സ്വാര്‍ഥലക്ഷ്യങ്ങളും സാമ്പത്തിക താല്‍പര്യങ്ങളും നിറവേറ്റാന്‍ ശ്രമിക്കുന്ന ആത്മീയവ്യാപാരികള്‍ വിരളമല്ല. ഈ പശ്ചാത്തലത്തിലാണ്, അടുത്തകാലത്ത് കേരള മുസ്‌ലിംസമൂഹത്തില്‍ ഓളങ്ങള്‍ സൃഷ്ടിച്ച കേശവിവാദം ഗൗരവത്തോടെ ചര്‍ച്ചചെയ്യപ്പെടേണ്ടത്. മുഹമ്മദ് നബിയുമായി ബന്ധപ്പെട്ട എന്തിനെയും ആദരവോടെ നെഞ്ചേറ്റുന്ന വലിയൊരു വിഭാഗം വിശ്വാസികളെ വഞ്ചിച്ച് ലാഭം കൊയ്യാനുള്ള നിഗൂഢ തന്ത്രങ്ങളാണ് ഈ 'മുടിയാട്ട'ത്തിനു പിന്നിലെന്ന് സംശയിക്കുന്നവരെ കുറ്റപ്പെടുത്താനാവില്ല.
കഴിഞ്ഞ ജനുവരിയില്‍, കോഴിക്കോടിനടുത്ത ഒരു കേന്ദ്രത്തിന്റെ വാര്‍ഷികസമ്മേളന വേദിയില്‍ ആഘോഷപൂര്‍വം പ്രദര്‍ശിപ്പിക്കപ്പെട്ട മുടിയാണ് വിവാദങ്ങളിലെ കേന്ദ്രബിന്ദു. യു.എ.ഇ യിലെ ഔഖാഫ് മന്ത്രിയും ആദരണീയ പണ്ഡിതനുമായിരുന്ന മര്‍ഹൂം ശൈഖ് മുഹമ്മദ് ഖസ്‌റജിയുടെ പുത്രനായ ശൈഖ് അഹ്മദ് ഖസ്‌റജി മുഖേന ലഭിച്ച ഒരു കഷ്ണം മുടിയാണ് പ്രവാചകതിരുമേനിയുടേതെന്ന് കൊട്ടിഘോഷിച്ച് സമുദായത്തെ ചൂഷണം ചെയ്യാനുള്ള നിഗൂഢശ്രമങ്ങള്‍ നടക്കുന്നത്. നബിയുടെ വിയോഗാനന്തരം 14 നൂറ്റാണ്ടിനു ശേഷം തികച്ചും യാദൃച്ഛികമായി പ്രത്യക്ഷപ്പെട്ട മുടിയുടെ ആധികാരികതയെ ചോദ്യം ചെയ്യുന്ന പ്രസക്തമായ ഒരുപാട് സംശയങ്ങള്‍ ഉന്നീതമായിട്ടുണ്ട്.
ഹിജ്‌റ പത്താം വര്‍ഷം നടത്തിയ ഹജ്ജില്‍ പ്രവാചകന്‍ മുഹമ്മദ്‌നബി, തല മുണ്ഡനം ചെയ്ത വേളയില്‍ വിതരണം ചെയ്ത തിരുകേശങ്ങള്‍ വിശ്വസനീയവും പ്രാമാണികവുമായ വ്യക്തികള്‍ ചേര്‍ന്ന കൈമാറ്റ ശൃംഖലകളിലൂടെ (സനദുകളിലൂടെ) ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സൂക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യയില്‍ വെല്ലൂരിലെ ലത്വീഫിയ്യ അറബിക്കോളജ്, ദല്‍ഹി ജുമാ മസ്ജിദ്, കശ്മീരിലെ ഹസ്രത്ത് ബാല്‍ മസ്ജിദ്, തുര്‍ക്കിയിലെ ടോപ്കാപി മ്യൂസിയം, കൈറോവിലെ ജാമിഉല്‍ഹുസൈനി, ഫലസ്തീനിലെ അക്കായിലെ ജാമിഉല്‍ ജസ്സാര്‍ തുടങ്ങിയവ ഉദാഹരണങ്ങളാണ്.
മുഹമ്മദ്‌നബിയുമായി ബന്ധപ്പെട്ട എന്തും, വാക്കും പ്രവൃത്തിയും മുതല്‍ ശേഷിപ്പുകള്‍വരെ ആധികാരികമായി സ്ഥിരീകരിക്കപ്പെടണമെന്നാണ് പണ്ഡിതമതം. അല്ലാത്തപക്ഷം, നബിയുടേതെന്ന വ്യാജാവകാശവാദവുമായി പലരും പലതുമായി രംഗത്തുവരുമല്ലോ. കൈമാറ്റ ശൃംഖലകളിലെ നിഷ്ഠയില്ലെങ്കില്‍ തോന്നിയവരൊക്കെ ഓരോന്നു പറയുമല്ലോ എന്ന് പൂര്‍വിക പണ്ഡിതന്‍ ഇബ്‌നുല്‍ മുബാറക് പറഞ്ഞതും ഇതുകൊണ്ടുതന്നെ. അതിനാല്‍, പ്രവാചകന്റെ തിരുകേശമെന്ന് ആരോപിക്കപ്പെടുന്ന മുടിയുടെ ആധികാരികതയും കൈമാറ്റ ശ്രേണിയും (സനദ്) ബോധ്യപ്പെടുത്തി വ്യക്തത വരുത്തേണ്ടത് സൂക്ഷിപ്പുകാരുടെ ബാധ്യതയാണ്. എന്നാല്‍, കോഴിക്കോട്ടെ ഒരു മുടിക്ക് ചുരുങ്ങിയത് രണ്ട് സനദുകളെങ്കിലും ഉണ്ട് എന്നതാണ് കൗതുകകരമായ വസ്തുത. മുടിദാതാവായ അഹ്മദ് 'സുന്നീവോയ്‌സി'ന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയതാണ് ഒന്ന്: ഹസ്‌റത്ത് ഉമ്മുസുലൈം വഴി ശൈഖ് ജീലാനിയിലൂടെ ലഭിച്ചത് (സുന്നീവോയ്‌സ് നബിദിനപ്പതിപ്പ് - 2011 ഫെബ്രുവരി). മറ്റൊന്ന്, സമ്മേളനവേദിയില്‍ വായിക്കപ്പെട്ടത്. അഹ്മദിന്റെ വംശാവലിയായിരുന്നു, കേശത്തിന്റെ കൈമാറ്റപരമ്പരയല്ല. മുടിയുടെ കൈമാറ്റ ശൃംഖലയാണിതെന്ന് ബഹുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനായിരുന്നു ഇത്. അങ്ങനെത്തന്നെ അവര്‍ പറഞ്ഞുനടക്കുകയും ചെയ്തു. ഇപ്പോള്‍ കാപട്യം വെളിച്ചത്തുവന്നപ്പോള്‍ അത് കുടുംബ പരമ്പരയാണെന്നു തന്നെ സമ്മതിച്ചിരിക്കുകയാണ്,കഷ്ടം. ഇത് രണ്ടും പരസ്‌പര വിരുദ്ധങ്ങളാണ്. അത് കൊണ്ടുതന്നെ അസ്വീകാര്യവുമാണ്. ഒരു പ്രസ്താവന രണ്ടോ അഞ്ചോ പത്തോ ആളുകള്‍ കൈമറിഞ്ഞു വരാം. എന്നാല്‍, ഒരു വസ്തു ഒറ്റ പരമ്പരയിലൂടെയേ വരുകയുള്ളൂ.
കേശദാതാവിന്റെ കൈയില്‍ തിരുനബിയുടേത് എന്നവകാശപ്പെടുന്ന ആയിരക്കണക്കിന് മുടികളുണ്ട് എന്നതും അവയില്‍ പലതും മുക്കാല്‍ മീറ്റര്‍ മുതല്‍ ഒരു മീറ്റര്‍ വരെയും അതിലധികവുമൊക്കെ (കാന്തപുരത്തിന്റെ സ്വന്തം വെബ്‌സൈറ്റില്‍ തന്നെ വ്യക്തമാക്കിയതാണിത്) നീളമുള്ള സ്ത്രീകേശങ്ങളെ അനുസ്മരിപ്പിക്കുന്ന മുടികളാണ് എന്നതും ഏറെ വിചിത്രവും അവിശ്വസനീയവുമാണ്. 1400 വര്‍ഷങ്ങള്‍ക്കു ശേഷവും ഒരു വ്യക്തിയുടെ കൈവശം അസാധാരണമാം വിധം നീളമുള്ള ഇത്രയധികം പ്രവാചക മുടികള്‍ ശേഷിക്കുന്നതിന്റെ സാധ്യതയും സാധുതയും ചോദ്യംചെയ്യപ്പെടുന്നുണ്ട്.
സാക്ഷാല്‍ അഹ്മദ് പിതാവിനുവേണ്ടി തിരുശേഷിപ്പുകള്‍ സംബന്ധിയായി ഒരു ഗ്രന്ഥം സ്വന്തം ചെലവില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്, 'അസ്‌റാറുല്‍ ആസാരിന്നബവിയ്യ' (തിരുശേഷിപ്പുകളുടെ അകപ്പൊരുള്‍) എന്ന പേരില്‍. ഖസ്‌റജി കുടുംബത്തിന്റെ തന്നെ 'ഇസ്ദാറാത്തു സ്സാഹത്തില്‍ ഖസ്‌റജിയ്യ' എന്ന പ്രസാധനാലയത്തില്‍ നിന്ന് 2009ലാണ് പ്രസ്തുത ഗ്രന്ഥത്തിന്റെ മൂന്നാം പതിപ്പ് പുറത്തിറങ്ങിയിരിക്കുന്നത്. ലോകത്തെല്ലായിടത്തുമുള്ള വിവിധ പ്രവാചകശേഷിപ്പുകളുടെ ശ്രേഷ്ഠതയും മഹത്വവുമൊക്കെ വിശദമായി പ്രതിപാദിക്കുന്ന ഈ ഗ്രന്ഥത്തില്‍, തന്റെ വശമുള്ള മുടിക്കെട്ടുകളെ സംബന്ധിച്ച ഒരു പരാമര്‍ശവുമില്ല. തിരുകേശങ്ങള്‍ സൂക്ഷിക്കപ്പെടുന്ന രാജ്യങ്ങളുടെ പേരുകള്‍ വിവരിക്കുന്നിടത്ത് യു.എ.ഇ യുടെയോ അബൂദബിയുടെയോ പേരുമില്ല. ചുരുങ്ങിയത്, പ്രസ്തുത കൃതി പുറത്തിറങ്ങുന്നതുവരെയെങ്കിലും അഹ്മദ് വശമോ ആ രാജ്യത്ത് എവിടെയെങ്കിലുമോ മുടിക്കെട്ടുകള്‍ പോയിട്ട് ഒരു മുടിപോലും സൂക്ഷിക്കപ്പെട്ടിരുന്നില്ല എന്നുതന്നെയല്ലേ അതിനര്‍ഥം?
പത്തുവര്‍ഷമായി നിരന്തരമായി ആവശ്യപ്പെട്ടിട്ടാണ് മുടി കിട്ടിയത് എന്നാണ് കോഴിക്കോട് കേന്ദ്രത്തിന്റെ ശക്തനായ വക്താവ് പറഞ്ഞത്. എന്നാല്‍, പത്തു വര്‍ഷം മുമ്പ് അബൂദബിയിലെ ഈ ഖസ്‌റജി കുടുംബത്തില്‍ അങ്ങനെയൊരു മുടിയുണ്ടായിരുന്നുവെന്നതിന് ഒരു തെളിവുമില്ല. അങ്ങനെയൊന്നുണ്ടായിരുന്നില്ല എന്നതിനു തെളിവുകളുണ്ട്താനും. മാത്രമല്ല, ശൈഖ് മുഹമ്മദ് ഖസ്‌റജിയും സമസ്തയുടെ മുന്‍ ജനറല്‍ സെക്രട്ടറി ശംസുല്‍ ഉലമ ഇ.കെ. അബൂബക്കര്‍ മുസ്‌ലിയാരും തമ്മില്‍ ആ വീട്ടില്‍ വെച്ചുണ്ടായ കൂടിക്കാഴ്ച സുവിദിതമാണ്. പണ്ഡിതന്മാരുള്‍പ്പെടെ പല മലയാളികളും അതിനു സാക്ഷികളായിരുന്നു.
ആ കൂടിക്കാഴ്ചയില്‍ തന്റെ കുടുംബത്തിന്റെ മദീനാകാലം മുതലുള്ള വിശദചരിത്രവും മഹത്വവും മന്ത്രി ഖസ്‌റജി വിശദീകരിച്ചുകൊടുത്തെങ്കിലും ഇങ്ങനെയൊരു മുടിയെക്കുറിച്ച് പരാമര്‍ശിച്ചതേയില്ല. സര്‍വോപരി, ദീര്‍ഘകാലം ഔഖാഫ് മന്ത്രിയും രാജ്യത്തിനകത്തും പുറത്തും വലിയ ബന്ധങ്ങളുള്ള വ്യക്തിയുമായിരുന്ന മുഹമ്മദ് ഖസ്‌റജി എന്തുകൊണ്ട് ഒരിക്കലെങ്കിലും 'തിരുമുടി'യുടെ വിവരം ആരോടും പറഞ്ഞില്ല? ഉത്തരം വ്യക്തമാണ്: വന്ദ്യപിതാവിന്റെ മരണശേഷം മകന്‍ അഹ്മദ് ഖസ്‌റജി എവിടെനിന്നോ ഒപ്പിച്ചതാണീ മുടിക്കെട്ടുകള്‍!
ഈ കേശം നബിയുടേതാകാന്‍ സാധ്യതയുള്ളതുകൊണ്ട് വിമര്‍ശങ്ങളും വിവാദങ്ങളും ഒഴിവാക്കുന്നതല്ലേ ഭംഗി എന്നാണ് ചിലരുടെ അനുനയ ചോദ്യം. ഒരു മീറ്ററോളം നീളമുള്ളതും പതിനാലു നൂറ്റാണ്ടുകള്‍ക്കുശേഷം യാദൃച്ഛികമായി പ്രത്യക്ഷപ്പെട്ടതും കൈമാറ്റപരമ്പര ഇല്ലാത്തതുമായതു കൊണ്ട് അങ്ങനെയൊരു സാധ്യത ഒട്ടുമേയില്ല എന്നതല്ലേ ശരി? പിന്നെ, സാധ്യത വെച്ചുകൊണ്ട് ഇത്തരം കാര്യങ്ങളില്‍ പൂര്‍വികരാരും പ്രവര്‍ത്തിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ഒരു ഹദീസ് സ്വീകരിക്കാനായി ദീര്‍ഘദൂരം സഞ്ചരിച്ചെത്തിയ ഇമാം ബുഖാരി, നിവേദകനില്‍ കണ്ട ചെറിയ ഒരു ന്യൂനത മൂലം നബിവചനം സ്വീകരിക്കാതെ തിരിച്ചുപോരുകയായിരുന്നുവെന്ന കാര്യം സഗൗരവം വിലയിരുത്തേണ്ടതുണ്ട്. ഇത്തരം നിരവധി സംഭവങ്ങള്‍ ഇസ്‌ലാമിക ചരിത്രത്തിലുണ്ട്.
തിരുമേനിയുടെ മുടി സംരക്ഷിക്കാനായി പതിനാലു നൂറ്റാണ്ടു കാലത്തിനിടക്ക് എവിടെയെങ്കിലും ഒരു കൊച്ചു മസ്ജിദ് പോലും നിര്‍മിക്കപ്പെട്ടിട്ടില്ല എന്നതും ശ്രദ്ധേയമാണ്. കേരളത്തിനകത്തും പുറത്തും ഗള്‍ഫ്‌നാടുകളിലുമൊക്കെ ഇഷ്ടംപോലെ കൂപ്പണുകളടിപ്പിച്ച് വ്യാപകമായ ധനശേഖരണം നടക്കുകയാണ്. ആര്, എത്ര കൂപ്പണ്‍ അച്ചടിപ്പിച്ചു, എത്ര സമാഹരണം നടന്നു എന്നൊന്നും മനസ്സിലാക്കാന്‍ ഒരു സാഹചര്യവുമില്ല. നബിയുടെ പേരില്‍ നുണ പറഞ്ഞുണ്ടാക്കിയ ഒരു മുടിക്കഷണം സൂക്ഷിക്കാന്‍ നാനൂറ് മില്യന്റെ പള്ളിയോ?
ഏറെ ഗൗരവത്തോടെ നോക്കിക്കാണേണ്ട വിഷയമാണിത്; കേവലം സംഘടനാപരമായ അഭിപ്രായഭിന്നതയല്ല. നബിതങ്ങളുമായി ബന്ധപ്പെട്ട എന്തും അതീവ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യപ്പെടേണ്ടതാണ്. 'എന്റെ പേരില്‍ വ്യാജം ചമക്കുന്നവന്‍ നരകത്തില്‍ ഇരിപ്പിടം ഉറപ്പിച്ചുകൊള്ളട്ടെ' എന്നാണ് തിരുവചനം.
നബിയുടെ പേരില്‍ അവാസ്തവം പ്രചരിപ്പിക്കുന്നതിനെതിരെ താക്കീതുചെയ്യുന്ന നിരവധി ഹദീസുകള്‍ കാണാം. അതുകൊണ്ട്, അര്‍ഹിക്കുന്ന ഗൗരവത്തോടെ വിഷയത്തെ സമീപിക്കാനും എല്ലാ സ്വാര്‍ഥതാല്‍പര്യങ്ങളും മാറ്റിവെച്ച് പുനര്‍വിചിന്തനത്തിന് വിധേയരാവാനുമാണ് ബന്ധപ്പെട്ടവര്‍ ശ്രമിക്കേണ്ടത്. അതാണ് അവര്‍ക്കും സമുദായത്തിനും അഭികാമ്യം.

(അന്താരാഷ്ട്ര മുസ്‌ലിം പണ്ഡിത സഭാ അംഗമാണ് ലേഖകന്‍)

No comments:

Post a Comment