Saturday, April 30, 2011

എന്‍ഡോസള്‍ഫാന്‍: വേണ്ടവിധം പാര്‍ട്ടി ഇടപെട്ടില്ല; കെ.പി.സി.സി യോഗത്തില്‍ സുധീരന്റെ വിമര്‍ശം


എന്‍ഡോസള്‍ഫാന്‍: വേണ്ടവിധം പാര്‍ട്ടി ഇടപെട്ടില്ല; കെ.പി.സി.സി യോഗത്തില്‍ സുധീരന്റെ വിമര്‍ശം

കൊച്ചി: എന്‍ഡോസള്‍ഫാന്‍ വിഷയത്തിലെ കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെ കെ.പി.സി.സി രാഷ്ട്രീയ സമിതി യോഗത്തില്‍ വി.എം.സുധീരന്റെ രൂക്ഷ വിമര്‍ശം. കേന്ദ്രമന്ത്രിമാരായ ശരദ് പവാറും ജയറാം രമേശും സ്വീകരിച്ച നിലപാട് അംഗീകരിക്കാനാകില്ലെന്നും ഇവരുടെ നിലപാട് കേരളത്തില്‍ കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കിയെന്നും അദ്ദേഹം പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ വേണ്ടവിധം ഇടപെടാന്‍ കെ.പി.സി.സി നേതൃത്വത്തിന് കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞതായാണ് വിവരം.
എന്നാല്‍, കേന്ദ്ര സര്‍ക്കാറിന്റെ നിലപാട് മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല യോഗത്തെ അറിയിച്ചു. എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന് കെ.പി.സി.സി എക്‌സിക്യൂട്ടീവ് നേരത്തേ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നതായും അദ്ദേഹം പറഞ്ഞു.
എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ വേണ്ടവിധം പ്രതിരോധിക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ലെന്ന് ചില നേതാക്കള്‍ ചൂണ്ടിക്കാട്ടി. ദുരിതബാധിതര്‍ക്ക് പുനരധിവാസം ഒരുക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യമുയര്‍ന്നു.
പിന്നീട് രാഷ്ട്രീയകാര്യ സമിതി യോഗ തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ച വാര്‍ത്താസമ്മേളനത്തില്‍, മുഖ്യമന്ത്രിയുടെ ഇപ്പോഴത്തെ സമരങ്ങളും വിവാദങ്ങളും പ്രതിപക്ഷ നേതാവിന്റെ കുപ്പായം അണിയാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. പ്രതിപക്ഷ നേതാവിന്റെ റോള്‍ നിര്‍വഹിക്കാനുള്ള റിഹേഴ്‌സലാണ് ഇപ്പോള്‍ നടത്തുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ചരിത്ര വിജയം ഉണ്ടാകുമെന്ന് യോഗം വിലയിരുത്തിയതായും അദ്ദേഹം പറഞ്ഞു.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ കേന്ദ്ര സഹായത്തോടെ പ്രത്യേക പാക്കേജ് നടപ്പാക്കും. സ്‌റ്റോക്‌ഹോം കണ്‍വെന്‍ഷനില്‍ കേന്ദ്രം സ്വീകരിച്ച നിലപാട് തെറ്റായാണ് പ്രചരിച്ചത്്. വിഷയത്തില്‍ സമവായം ഉണ്ടാക്കണമെന്നും നിരോധിക്കുന്നതിന് പകരം കീടനാശിനിയെപ്പറ്റി തീരുമാനം വേണമെന്നും സഹായം വേണമെന്നുമാണ് കേന്ദ്രം ആവശ്യപ്പെട്ടത്. എന്നാല്‍, അതിനെ ചിലര്‍ വളച്ചൊടിക്കുകയായിരുന്നു. സര്‍ക്കാര്‍ പ്രതിനിധിയായി യോഗത്തില്‍ പങ്കെടുത്ത വ്യക്തി യഥാര്‍ഥ വിവരങ്ങളല്ല പുറത്തുവിട്ടത്. എല്‍.ഡി.എഫിന്റെ എന്‍ഡോസള്‍ഫാന്‍ പ്രചാരണത്തെ പ്രതിരോധിക്കേണ്ട കാര്യമില്ല. എന്‍ഡോസള്‍ഫാന്‍ നിരോധത്തെ അനുകൂലിച്ച സുധീരന്റെ നിലപാടില്‍ ഒരു പ്രശ്‌നവുമില്ല. കേന്ദ്രമന്ത്രി ജയറാം രമേശിനെതിരെ അദ്ദേഹം നടത്തിയ പ്രസ്താവന വ്യക്തിപരമായ അഭിപ്രായമാണ്. കൂട്ടുകക്ഷി സര്‍ക്കാറായതിനാല്‍ എല്ലാ കാര്യത്തിലും ഏകാഭിപ്രായം സ്വീകരിക്കാന്‍ കഴിയില്ല. കേന്ദ്രമന്ത്രിമാരുടെ നിലപാട് കെ.പി.സി.സിയെ പ്രതിരോധത്തിലാക്കിയിട്ടില്ലെന്നും ചോദ്യത്തിന് മറുപടിയായി രമേശ് പറഞ്ഞു.
പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി, തെന്നല ബാലകൃഷ്ണപിള്ള, കേന്ദ്ര സഹമന്ത്രി കെ.സി.വേണുഗോപാല്‍, പി.സി.ചാക്കോ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.


1 comment:

  1. കാക്രസ്സില്‍ നിന്നും കൂടുതല്‍ എന്തു പ്രതീക്ഷിക്കാന്‍ !!! ജനാധിപത്യത്തിന്റെ പൊളിച്ചുവില്‍പ്പനയല്ലെ പഹയന്മാരുടെ ബിസിനസ്സ് :)

    ReplyDelete