Wednesday, March 2, 2011

നാദാപുരത്ത് അഞ്ചുപേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനം നടന്ന സ്ഥലത്തു നിന്ന് ചെക്ക് കണ്ടെടുത്ത സംഭവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റുചെയ്തു. കുറ്റിയാടി സ്വദേശി നവാസിനെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ഇയാളെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. നരിക്കാട്ടേരി അണിയാരിമ്മല്‍ കുന്നില്‍ ബോംബ് നിര്‍മാണത്തിനിടെ അഞ്ച് യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ മരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ക്രൈംബ്രാഞ്ച് എസ്.പി പ്രദീപ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

സ്‌ഫോടനത്തില്‍ പരിക്കേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന ചെറിയതയ്യില്‍ ഫൈസലിനെ പൊലീസ് സംഘം ചോദ്യംചെയ്തു മൊഴിയെടുത്തു. ഗുരുതരാവസ്ഥയില്‍ ഐ.സി.യുവില്‍ കഴിയുന്ന മറ്റു രണ്ടുപേരുടെ മൊഴിയെടുക്കാന്‍ കഴിഞ്ഞിട്ടില്ല.
സ്‌ഫോടനസ്ഥലത്തുനിന്ന് ലഭിച്ച ചെക്ക് ലീഫുമായി ബന്ധപ്പെട്ടും പൊലീസ് അന്വേഷണമാരംഭിച്ചു. കുനിങ്ങാട്ടെ നവാസ് എന്ന ആളുടേതാണ് ചെക്ക്. തുകയിടാത്ത ചെക്ക് 2010ല്‍ കുറ്റിയാടി അര്‍ബന്‍ ബാങ്കിന്റെ പേരിലാണ് നല്‍കിയത്. ഇതുസംബന്ധമായി ബാങ്കില്‍ പൊലീസ് അന്വേഷണം നടത്തി. ചെക്ക് നല്‍കിയ ആളെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.
സ്‌ഫോടന സ്ഥലത്തുനിന്ന് ലഭിച്ച മൊബൈല്‍ സിം, മരിച്ചവരുടെ മൊബൈല്‍ സിമ്മുകള്‍ എന്നിവിടങ്ങളിലേക്ക് വന്ന ഫോണ്‍ കോളുകളും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇതിനായി സൈബര്‍ സെല്ലിന്റെ സഹായവും തേടി.
സ്‌ഫോടനം നടന്നപ്പോള്‍ നിസ്സാര പരിക്കുകളോടെ സ്ഥലത്തുനിന്ന് രക്ഷപ്പെട്ട ആളെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.
അതേസമയം, സംഭവത്തെക്കുറിച്ച് നേരിട്ട് അന്വേഷണത്തിന് ഡി.ജി.പി ജേക്കബ് പുന്നൂസ് ഇന്നുരാവിലെ നാദാപുരത്തെത്തും. ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രത്യേക നിര്‍ദേശപ്രകാരമാണിത്.


നിങ്ങളുടെ അഭിപ്രായങ്ങ



No comments:

Post a Comment