Friday, June 12, 2009

കേരളത്തില്‍ ആരാണ് പ്രതിപക്ഷം? പിണറായിയൊ? വി.എസ്സൊ?











സി.പി.എം സംസ്ഥാന സമിതി തയാറാക്കി, കീഴ് ഘടകങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുന്ന തെരഞ്ഞെടുപ്പു പരാജയം സംബന്ധിച്ച റിവ്യൂ റിപ്പോര്‍ട്ടില്‍ സി.പി.എം പോളിറ്റ്ബ്യൂറൊ അംഗവും കേരള മുഖ്യമന്ത്രിയുമായ വി.എസ് അച്യുതാനന്ദനെതിരെ കടുത്ത വിമര്‍ശനങ്ങളാണുള്ളത്. അതില്‍ ചിലത് ഇങ്ങിനെ:
*കഴിഞ്ഞ മാര്‍ച്ച് 23 ന് ചേര്‍ന്ന ഇടതുമുന്നണി യോഗത്തില്‍ പി.ഡി.പി ബന്ധം സംബന്ധിച്ചെടുത്ത നിലപാടിനെതിരെ വി.എസ് 25ം തിയ്യതി പത്രസമ്മേളനത്തില്‍ ആദ്യ വെടിപൊട്ടിച്ചു. മാത്രവുമല്ല ഭീകരവിരുദ്ധ സ്ക്വാഡ് തലവനെ വിളിച്ച് അബ്ദുന്നാസിര്‍ മഅദനിയെ കുറിച്ച് അന്വേഷണം നടത്താന്‍ ഉത്തരവ് നല്‍കി.
*മാര്‍ച്ച് 29ന് ലാവ്ലിന്‍ കേസിലെ പ്രതികള്‍ ശിക്ഷിക്കപ്പെടുമെന്ന് മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പ്രസ്താവിച്ചു. പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്‍ ശിക്ഷിക്കപ്പെടുമെന്ന ധ്വനി ജനങ്ങളിലുണ്ടാക്കാനും പാര്‍ട്ടി സെക്രട്ടറി അഴിമതി കേസില്‍ പ്രതിയാണെന്ന് വരുത്തി തീര്‍ക്കാനും ബോധപൂര്‍വം ശ്രമിച്ചു.
* വോട്ടിംഗ് ദിവസം മനസാക്ഷിക്കനുസരിച്ച് വോട്ട് ചെയ്യാന്‍ മുഖ്യമന്ത്രി ആഹ്വാനം ചെയ്തു.
* കാബിനറ്റ് ബ്രീഫിംഗില്‍ എന്തെങ്കിലും വിവാദപരമായ പ്രസ്താവനക്ക് മുഖ്യമന്ത്രി എങ്ങിനെയെങ്കിലും വഴിയുണ്ടാക്കും. കാബിനറ്റ് എടുത്ത തീരുമാനങ്ങളെല്ലാം അപ്രസക്തമാക്കാനും വിവാദങ്ങള്‍ മാത്രം ഉയര്‍ത്താനും ഇത്തരം നടപടികള്‍ കാരണമായി. ചോദ്യങ്ങള്‍ ചോദിക്കാന്‍ മുന്‍കൂട്ടി മീഡിയ സിന്റിക്കേറ്റുകാരെ ചട്ടം കെട്ടിയാണ് പത്രസമ്മേളനങ്ങള്‍ നടത്തുന്നത്. കഴിവുകെട്ട ഭരണമെന്ന് ജനങ്ങള്‍ക്കുള്ളില്‍ അവമതിയുണ്ടാകാന്‍ ഇത് കാരണമായി.
* മന്രതിമാരെ പോലും അധിക്ഷേപിക്കുന്ന രീതിയില്‍ മുഖ്യമന്ത്രിയില്‍ നിന്ന് പരാമര്‍ശങ്ങളുണ്ടായി.
* വന്‍കിട തൊഴില്‍ സാധ്യത സൃഷ്ടിക്കുമായിരുന്ന അഞ്ചിലേറെ പദ്ധതികള്‍ക്ക് ചെറിയ പ്രശ്നങ്ങളുടെ പേരില്‍ തടയിടുന്ന പ്രവര്‍ത്തനമാണ് മുഖ്യമന്ത്രിയില്‍ നിന്നുണ്ടായത്. ശോഭഹൈടെക് സിറ്റിയുടെ പദ്ധതിയും ഇതില്‍ പെടും. വിദ്യാഭ്യാസം, തദ്ദേശസ്വയം ഭരണം തുടങ്ങിയ വകുപ്പുകളുടെ പ്രവര്‍ത്തനവും തെരഞ്ഞെടുപ്പു പരാജയത്തിന് കാരണമായതായി റിപ്പോര്‍ട്ടില്‍ വിലയിരുത്തിയിട്ടുണ്ട്.
* വിദ്യാഭ്യാസ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ എല്ലാ വിഭാഗം കൃസ്ത്യാനികളെയും പാര്‍ട്ടിക്കെതിരാക്കി.
*തദ്ദേശസ്വയം ഭരണ വകുപ്പ് 30 വര്‍ഷത്തിനു ശേഷം ആദ്യമായി വന്‍ തോതില്‍ വീട്ടു നികുതി വര്‍ധിപ്പിച്ചത് ജനങ്ങളെ ശത്രുക്കളാക്കി. 1000 ച. അടിക്കു മുകളിലുള്ള വീടുകള്‍ക്ക് മഴവെള്ളസംഭരണി നിര്‍ബന്ധമാക്കിയ നടപടിയും ജനങ്ങളുടെ അനിഷ്ടത്തിനു കാരണമായി. ഇത്തരം വിമര്‍ശന വിലയിരുത്തലുകള്‍ക്കു ശേഷം കേരളത്തില്‍ ഇടതുമുന്നണിക്ക് കാര്യമായ വോട്ട് ചോര്‍ച്ച സംഭവിച്ചിട്ടില്ലെന്ന ന്യായീകരണവുമുണ്ട്. 9,12,208 വോട്ടുകളാണ് ഇക്കുറി ഐക്യമുന്നണിക്ക് അധികമായി കിട്ടിയത് എന്നാണ് റിപ്പോര്‍ട്ടിലെ വിലയിരുത്തല്‍. അതേസമയം ബി.ജെ.പിക്ക് 7.5 ലക്ഷം വോട്ട് കുറഞ്ഞുവെന്നും ഇത് യു.ഡി.എഫിനാണ് കിട്ടിയതെന്നും പറയുന്നതില്‍ സംസ്ഥാന കമ്മിറ്റിക്ക് ഒരു സംശയവുമില്ല. ബാക്കിയുള്ള രണ്ട് ലക്ഷത്തോളം വോട്ടുകള്‍ മാത്രമാണ് ഇക്കുറി ഇടതുമുന്നണിക്ക് കുറഞ്ഞതെന്ന് സമര്‍ഥിക്കയാണ് സി.പി.എം സംസ്ഥാന കമ്മിറ്റിയിലെ ബുദ്ധിജീവികള്‍. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റു ചില നിരീക്ഷണങ്ങള്‍ കൂടിയുണ്ട് റിപ്പോര്‍ട്ടില്‍.
* ജനങ്ങളില്‍ നിന്ന് ഇത്രവലിയ തിരിച്ചടി ഉണ്ടാകുമെന്ന് പാര്‍ട്ടിക്ക് മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞില്ല.
* തെരഞ്ഞെടുപ്പിനു ശേഷം പാര്‍ട്ടി ഘടകങ്ങള്‍ തയാറാക്കിയ പോസ്റ്റ് പോള്‍ കണക്കുകളും തെറ്റി. ഇത് ഗൌരവമായി പരിശോധിക്കണം. * സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പലെടത്തും പാളിച്ച പറ്റി.
* മന്ത്രിമാരുടെ മക്കള്‍ക്കെതിരെ നിരവധി ആരോപണങ്ങളുണ്ടായി.
* പാര്‍ട്ടിയുടെ മീഡിയ മാനേജ്മെന്റ് പരാജയപ്പെട്ടു.
* കണ്ണൂര്‍, വടകര, കോഴിക്കോട്, കൊല്ലം മണ്ഡലങ്ങളിലെ പരാജയങ്ങളെ കുറിച്ച് പ്രത്യേക പരിശോധന നടത്തണം.
ഇത്രയും വായിച്ചു കഴിഞ്ഞ ശേഷം നിങ്ങള്‍ പറയുക.
*സി.പി.എം എന്ന പാര്‍ട്ടിയില്‍ തന്നെയാണൊ പി.ബി അംഗമായ വി.എസ് അച്യുതാനദന്‍?
*സി.പി.എം സംസ്ഥാന കമ്മിറ്റി എന്നാല്‍ കേരളം ഭരിക്കുന്ന സര്‍ക്കാരിന്റെ ശത്രുപക്ഷത്താണൊ?
* കേരളത്തിലെ യഥാര്‍ഥ പ്രതിപക്ഷം ആരാണ്?
സി.പി.എം സംസ്ഥാന സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗങ്ങളുമല്ലെ?
അല്ലെന്നു പറയാന്‍ ആര്‍ക്ക് എങ്ങിനെ കഴിയും!

Monday, June 8, 2009

കെട്ട്യോളെ തല്ലാന്‍ എന്തു രസം!




കെട്ട്യോളെ തല്ലാത്തവര്‍ ചുരുക്കം. വളരെ വളരെ ചുരുക്കം. അതവരുടെ അവകാശമാണെന്ന അന്ധമായ,
ഉറച്ച വിശ്വാസത്തിലാണവര്‍. കേരളീയ സമൂഹത്തില്‍ വര്‍ഷങ്ങളായി വേരുറച്ച ഒരു വിശ്വാസം.
ഇതിനെ വേരോടെ പിഴുതെടുക്കുക എളുപ്പമല്ല. ചിലപ്പോള്‍ സാധ്യമേയല്ല. സാമ്പത്തിക ഭദ്രത ഉണ്ടായതുകൊണ്ടോ, നിയമങ്ങള്‍ കര്‍ശനമാക്കിയതു കൊണ്ടോ, വര്‍ഗപരമായ അസന്തുലിതാവസ്ഥ ഇല്ലാതായാലോ, വിദ്യാഭ്യസവും തൊഴിലും ഉണ്ടായതു കൊണ്ടോ ഈ പ്രശ്നം ഇല്ലാതാകില്ല.
ഭാര്യയെ ശാരീരികമായൊ, മാനസികമായൊ, സാമ്പത്തികമായൊ പീഡിപ്പിക്കുന്നത് കടുത്ത കുറ്റമായി പ്രഖ്യാപിച്ച ഗാര്‍ഹിക പീഡന വിരുദ്ധ നിയമം നിലനില്‍ക്കുമ്പോളാണ് ഇങ്ങിനെയൊക്കെ നമ്മുടെയിടയില്‍ നടക്കുന്നത്. സ്ത്രീകളില്‍ നിന്നു തന്നെയാണ് ഇതിനെതിരില്‍ കാര്യമായ ചെറുത്തു നില്‍പുകള്‍ ഉണ്ടാകേണ്ടത്. മാന്യതയുടെ പേരില്‍ എല്ലാ മര്‍ദനങ്ങളും സഹിച്ച് ആരെയുമറിയിക്കാതെ സമൂഹത്തിനു മുമ്പില്‍
ഭര്‍ത്താവിന്റെ മഹത്വം വിളമ്പുന്ന ഭാര്യമാര്‍ അതവസാനിപ്പിക്കുക തന്നെ വേണം.



കെട്ട്യോളെ തല്ലാന്‍ എന്തു രസം? ആരും ചോദിക്കില്ല. പറയുകയുമില്ല. കെട്ട്യോള്‍ പോലും.
അയല്‍ക്കാരാരെങ്കിലും ബഹളം കേട്ട് വന്നു ചോദിച്ചാല്‍ ' എന്റെ കേട്ട്യോളെ ഞാന്‍ തല്ലും.
നീയാരാ ചോദിക്കാന്‍' എന്നാകും കെട്ട്യോന്റെ പ്രതികരണം. ചിലപ്പോള്‍ കെട്ട്യോളുടെയും.
അയല്‍ക്കാരന്‍ വീണ്ടും മുന്നോട്ടു വെച്ചാല്‍ അടുത്ത ചോദ്യം കെട്ട്യോളോടാകും. നിന്റെ ആരാണ്‍ടീ അവന്‍? അവനുമായി നിനക്കെന്താ ബന്ധം? അതുകൂടി കേട്ടാല്‍ അയല്‍ക്കാരന്‍ താനേ ഇറങ്ങി പോകും.
ഇത് അത്രയൊന്നും അപൂര്‍വമല്ലാത്ത കേരള കാഴ്ച.
കെട്ട്യോളെ തല്ലുന്നതിന് ആണുങ്ങള്‍ക്ക് അവരുടെതായ രീതികളുണ്ട്.
തലമുടിയില്‍ പിടിച്ച് സര്‍വശക്തിയുമെടുത്ത് ആഞ്ഞൊരു വലി സര്‍വ സാധാരണം. തല ചുമരിലൊ,
കട്ടിലിലൊ, ഷെല്‍ഫിലൊ ചെന്നിടിക്കും. മിക്കവാറും ഗുരുതരമാകും പരിക്ക്. ചോരയൊലിക്കും വിധം
ഒരു മുറിവിന് സാധ്യത വളരെ കൂടുതല്‍. അതിനാല്‍ സാധാരണ ഗതിയില്‍ ഭര്‍ത്താവിന്റെ അന്നത്തെ
വീരപരാക്രമം അവിടെ അവസാനിക്കും. മുറിവൊന്നും പറ്റിയില്ലെങ്കില്‍ എഴുന്നേറ്റു വരുന്നവള്‍ക്ക്
നീണ്ടു നിവര്‍ന്നൊരു തൊഴിക്ക് സാധ്യതയുണ്ട്. മിക്കവാറും അതവളുടെ അടിവയറ്റില്‍ തന്നെ കൊള്ളും. ശ്വാസംമുട്ടി നിലത്തിരുന്നു പോകും. തോറ്റു തോപ്പിയിട്ട് ഒരു നിലവിളിയില്‍ തുടങ്ങി ഏറെ നേരത്തെ മോങ്ങലിലേക്ക് രംഗം പതുക്കെ ശാന്തമാകും. അത്രയൊന്നുമായില്ലെങ്കില്‍ മുഖമടച്ചൊരടി.
കവിളിലൊ, കണ്ണും കാതും ചേര്‍ത്തോ. അവളുടെ 'ഞാന്‍' എന്ന വികാരം പൂര്‍ണമായും
പപ്പടം പൊടിക്കുകയാണ് ആവന്റെ ലക്ഷ്യം. കലാപരിപാടിയുടെ തുടര്‍ച്ച അവളുടെ പ്രതികരണമനുസരിച്ചിരിക്കും. കണ്ണീരിന്റെ ടാപ്പ് തുറന്നിട്ട് വിതുമ്പലും തേങ്ങലുമായി മുറി
വിട്ടു പോകയൊ, നിലത്തിരുന്നോ കിടന്നോ മനം മുറിഞ്ഞ് കരയുകയൊ ചെയ്താല്‍ മിക്കവാറും
കെട്ട്യോന്റെ കലിയടങ്ങും. അപൂര്‍വത്തില്‍ അപൂര്‍വം ചില തലതെറിച്ച പെണ്ണുങ്ങള്‍ കെട്ട്യോനെ ചോദ്യം ചെയ്തെന്നു വരും. ചോദ്യം ചെയ്താല്‍ അനുഭവം കടുത്തതാകും. സഹികെട്ടപ്പോള്‍ കെട്ട്യോനെ
തിരിച്ചു തല്ലിയ ഒരു കൂട്ടുകാരിയെ എനിക്കറിയാം. ആളൊരു അധ്യാപിക. ഭര്‍ത്താവ് അധ്യാപകനും.
രണ്ടു പേരും പുരോഗമന ചിന്താഗതിക്കാര്‍. പുരോഗമന പ്രസ്ഥാന പ്രവര്‍ത്തകര്‍. പറഞ്ഞിട്ടെന്താ?
കെട്ട്യോന് കലിവന്നാല്‍ പിന്നെ പുരോഗമനമൊന്നുമില്ല. തലമുടി പിടിച്ചു വലിച്ചപ്പോള്‍ ടീച്ചറുടെ
തലയും മുഖവും ചെന്നിടിച്ചത് കട്ടിലിന്റെ കോണില്‍. കുറച്ചു നേരം ഒന്നും ഓര്‍മയില്ലാത്ത
അവസ്ഥയിലായി. പിന്നെ എഴുന്നേറ്റു വന്നപ്പോള്‍ ആണ്‍സിങ്കം തെറിവാക്കുകളുമായി കൈവീശി
അടുത്തു വന്നു. സര്‍വ ശക്തിയുമെടുത്ത് തിരിച്ചൊന്നു കൊടുത്തു. മുഖമടക്കിത്തന്നെ. ആണായവന്‍
പക്ഷെ കറങ്ങി വീണു പോയി. എന്താണ് സംഭവിച്ചതെന്ന് ആലോചിക്കുന്നതിനിടയില്‍ പെട്ടെന്ന്
പുരുഷത്തം ചാടിയെണീറ്റു. നിന്ന നില്‍പിന് കാലു വീശിയൊന്നു കൊടുത്തു. കെട്ട്യോളുടെ
അടിവയറ്റില്‍ തന്നെ കൃത്യമായി കൊണ്ടു. അവള്‍ ചുരുണ്ട് വീണ് താഴെ കിടന്നു.
അന്നത് അങ്ങിനെ അവസാനിച്ചു. കുറെ ദിവസം ചീര്‍ത്ത മുഖവുമായാണ് ടീച്ചര്‍ സ്കൂളില്‍ പോയത്. ചോദിക്കുന്നവരോടെല്ലാം മറ്റെന്തോ കാരണം പറഞ്ഞു.
അടിപിടി തെരുവിലും ജോലി സ്ഥലത്തും വിപുലീകരിച്ച ചിലരുണ്ട്. ഭാര്യയും ഭര്‍ത്താവും
ഒരേ സര്‍ക്കാര്‍ ഓഫീസില്‍ ജോലിക്കാര്‍. കവികള്‍. വിപ്ളവകാരികള്‍.
മദ്യപിച്ച് എന്നും അടിപിടി തുടര്‍ന്നപ്പോള്‍ ഭാര്യ മക്കളെയും വിളിച്ച് വീട് വിട്ടിറങ്ങി.
ഒരുവാടക വീട്ടിലായി താമസം. ഭര്‍ത്താവ് സ്വന്തം വീട്ടില്‍ ഒറ്റയ്ക്കും.
ഇരുവരും ചേര്‍ന്ന് ലക്ഷങ്ങള്‍ ലോണെടുത്താണ് പുതിയ വീട് പണിതത്.
പക്ഷെ ലോണിന്റെ തിരിച്ചടവിന്റെ ഉത്തരവാദിത്തം ഭാര്യക്കുമാത്രം.
എന്നിട്ടും വീട് ഭര്‍ത്താവിനെ ഏല്‍പിച്ച് ഭാര്യ വാടക വീട്ടിലേക്കു മാറുകയായിരുന്നു.
മദ്യം തലക്കു പിടിച്ചാല്‍ അയാള്‍ വാടക വീട്ടിലെത്തി ബഹളം വെക്കും.
വാതില്‍ തുറന്ന് പുറത്തു വന്നാല്‍ കൊടുക്കാനുള്ളതെല്ലാം ഒന്നിച്ചു കൊടുക്കും.
അതിനാല്‍ എന്തു സംഭവിച്ചാലും ഭാര്യ വാതില്‍ തുറക്കില്ല.
അപ്പോള്‍ കെട്ട്യോന്റെ പൌരുഷത്തിന് ശക്തി കൂടും.
ബഹളവും വാതിലില്‍ തൊഴിയും പാതിരാവരെ തുടരും.
എപ്പോഴോ ബോധം കെട്ട് വാതിലിനു പുറത്തു തന്നെ ഉറങ്ങിപ്പോകും.
രാവിലെ ഒന്നും പറയാതെ എണീറ്റു പോകും. വീട്ടില്‍നിന്നുള്ള തല്ല് അസാധ്യമായതോടെ
അങ്ങേര്‍ തെരുവിലോ ഓഫീസിലോ ആണ് ഭാര്യയെ തല്ലാന്‍ സൌകര്യം കണ്ടെത്തുക.
ഉച്ച ഭക്ഷണം കഴിഞ്ഞ് ഓഫീസിലിരിക്കുമ്പോഴോ മക്കളെയും കൂട്ടി ഓട്ടോയില്‍ വീട്ടിലേക്കു
പോകുമ്പോഴോ ആയിരിക്കും ഭര്‍ത്താവിന്റെ മുമ്പില്‍ പെടുക.
അപ്പോള്‍ തന്നെ കിട്ടും മുഖത്ത് ആഞ്ഞൊരടി. ഒന്നും പറയാതെ ഒന്നും സംഭവിക്കാത്ത പോലെ
കെട്ട്യോന്‍ തിരിച്ചു നടന്നു പോകും. ഇതും എന്റെ കൂട്ടുകാര്‍ തന്നെ!

കെട്ട്യോളെ പാഠം പഠിപ്പിക്കാന്‍ ചട്ടുകം പഴുപ്പിച്ച് അവളുടെ ശരീരത്തില്‍ പൊള്ളിക്കുന്ന
ഭര്‍ത്താക്കന്മാരുമുണ്ട്. പുറം ലോകം അറിയാതിരിക്കാന്‍ പുറത്തുകാണാത്ത ശരീരഭാഗങ്ങളിലാണ് പൊള്ളിക്കുക. ഇങ്ങനെ നിരവധി തവണ പൊള്ളലേറ്റെന്ന് പറയുന്ന ഒരു സ്ത്രീ സുഹൃത്തിനെ
എനിക്കറിയാം. എന്തുകൊണ്ടാണ് ഞാന്‍ പരിചയപ്പെടുന്ന സ്ത്രീകളിലധികവും
ഇങ്ങിനെ പീഡനം സഹിച്ചവരോ സഹിക്കുന്നവരോ ആകുന്നതെന്ന് എനിക്കറിയില്ല.
ഒരുപക്ഷെ ഒരുപാടു സ്ത്രീകള്‍ ഇത്തരം അനുഭവങ്ങള്‍ മനസില്‍ സഹിച്ച്
സമൂഹത്തിനു മുമ്പില്‍ മാന്യത നടിക്കുന്നുണ്ടാകണം.

നാഷണല്‍ ക്രൈം റിക്കാര്‍ഡ്സ് ബ്യൂറൊയുടെ ചില കണക്കുകള്‍ ഇങ്ങിനെ:

* ഭര്‍ത്താവും ബന്ധുക്കളും ഭാര്യയെ ക്രൂരമായി പീഡിപ്പിച്ചതിന് കഴിഞ്ഞ കൊല്ലം 63128 കേസെടുത്തു.
* ലൈംഗിക പീഡനത്തിന് 9966 കേസുകളെടുത്തു.



Wednesday, June 3, 2009

മാധവിക്കുട്ടിയുടെ ഖബറടക്കവും യുക്തിവാദികളും



'മാധവിക്കുട്ടി സാഹിത്യ പ്രേമികളുടെ പൊതു സ്വത്താണ്. അവരെ ഒരുമതവിഭാഗത്തിന്റെ മതില്‍കെട്ടിനുള്ളില്‍ സംസ്കരിക്കുന്നത് ശരിയല്ല.' ഭാരതീയ യുക്തിവാദി സംഘം സംസ്ഥാന പ്രസിഡണ്ട് കെ.കെ അബ്ദുല്‍ അലിയുടെതാണ് പ്രസ്താവന. കൊല്ലത്തു നിന്നുള്ള പ്രസ്താവന 'ദേശാഭിമാനി' ജനറല്‍പേജില്‍ തന്നെ നല്‍കുകയും ചെയ്തു (മെയ് 2). മാധവിക്കുട്ടി പുന്നയൂര്‍ക്കുളത്ത് സാഹിത്യ അക്കാദമിക്ക് സംഭാവന നല്‍കിയ സ്ഥലത്ത് അവരുടെ വിശ്വാസ ആചാര പ്രകാരം സംസ്കരിക്കണം. പള്ളിയില്‍ സംസ്കരിച്ചാല്‍ അവര്‍ക്ക് ഒരു സ്മാരകമുണ്ടാക്കാനൊ, അവരുടെ കുടീരം സന്ദര്‍ശിക്കാനൊ കഴിയാതെ വരും. അതിനാല്‍ അവരുടെ മക്കള്‍ പ്രസ്തുത തീരുമാനം പുനപ്പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നു. മാധവിക്കുട്ടിയെന്നും കമലാദാസ് എന്നും അവസാനകാലത്ത് കമല സുറയ്യ എന്നുമുള്ള പേരുകളില്‍ ലോകം അറിഞ്ഞ എഴുത്തുകാരിയും സ്നേഹത്തിന്റെയും നന്മയുടെയും മഹാമരവുമായിരുന്ന ഒരാളെ കുറിച്ച് യുക്തിവാദി സംഘടനക്ക് എന്തും പറയാന്‍ അവകാശമുണ്ട്. എന്നാല്‍ അവരുടെ ഭൌതിക ശരീരം സാഹിത്യ പ്രേമികളുടെ പൊതു സ്വത്താണെന്ന് പറയാന്‍ എന്താണധികാരം? അവരുടെ കൃതികളെ കുറിച്ച് സാഹിത്യ പ്രേമികള്‍ക്കൊ ആസ്വാദകര്‍ക്കൊ യുക്തിവാദികള്‍ക്കൊ എന്തും പറയാം. മരണശേഷം അവരുടെ ഭൌതിക ശരീരത്തിന് അവകാശമുന്നയിക്കാന്‍ യുക്തി വാദികള്‍ക്കെന്നല്ല ആര്‍ക്കും അവകാശമുണ്ടെന്ന് തോന്നുന്നില്ല. തോന്നുന്നുവെങ്കില്‍ അത് കേവല യുക്തിയുടെ അജ്ഞത കൊണ്ടു മാത്രമാകണം. സാഹിത്യത്തെ അംഗീകരിക്കുന്നതിനു പകരം വ്യക്തികളെ ആഘോഷപൂവം അവതരിപ്പിക്കുകയും തലയലലേറ്റി നടക്കുകയും ചെയ്യുന്ന 'വര്‍ത്തമാന രോഗാതുരാവസ്ഥക്ക് യുക്തിവാദികളും തലവെച്ചു കൊടുക്കുന്നു എന്നു വേണം കരുതാന്‍.

മാധവിക്കുട്ടി യുക്തിവാദിയായിരുന്നു എങ്കില്‍ ഈ പറയുന്നതിന് ചെറിയ ഒരു ന്യായീകരണമെങ്കിലുമുണ്ടെന്ന് പറയാനാകും. എന്നാല്‍ അവര്‍ ഒരിക്കലും യുക്തി വാദിയായിരുന്നില്ല എന്നതിന് അവരുടെ കൃതികള്‍ തന്നെ തെളിവ്. സ്നേഹത്തെയും ബന്ധങ്ങളെയും മാത്രമല്ല ജീവിതത്തെയും വളരെ വൈകാരികമായി കാണുകയും വൈകാരികമായി തന്നെ അവയോട് പ്രതികരിക്കുകയും ചെയ്ത ഒരാളായിരുന്നു മാധവിക്കുട്ടി. അവരുടെ കൃതികളോടൊപ്പം ജീവിതവും മതം മാറ്റവുമെല്ലാം ഇതിനു തെളിവാണ്. എന്നിട്ടും യുക്തിവാദികള്‍ അവകാശവാദമുന്നയിക്കുന്നത് ശരിയുടെ ഏതു തലത്തില്‍ നിന്നാണെന്ന് അവരാണ് വ്യക്തമാക്കേണ്ടത്. പൊതു സ്ഥലത്ത് അവരെ സംസ്കരിക്കണമെന്നും അവര്‍ക്ക് സ്മാരകമുണ്ടാക്കണമെന്നും യുക്തിവാദികള്‍ക്ക് തോന്നാം. അത് അവരുടെ മൃതദേഹം കിടക്കുന്ന ഭൂമിയില്‍ തന്നെ വേണമെന്ന് ഒരു യുക്തിവാദി ആവശ്യപ്പെട്ടുകൂടാത്തതാണ്. അവര്‍ക്ക് എവിടെ വേണമെങ്കിലും മാധവിക്കുട്ടിയുടെ ഓര്‍മ നിലനിര്‍ത്താന്‍ യഥേഷ്ടം ഒരു സ്മാരകം പണിയാവുന്നതാണ്. അല്ലെങ്കില്‍ ശവക്കുഴികളും ശവക്കല്ലറകളും ആരാധന കേന്ദ്രമാക്കുന്ന ഫണ്ടമെന്റലിസ്റ്റുകളുടെ മാനസികാവസ്ഥതന്നെ യുക്തിവാദികള്‍ക്കും എന്നു കരുതേണ്ടി വരും. അവരുടെ ശവകുടീരം സന്ദര്‍ശിക്കാണമെന്ന് യുക്തി വാദികള്‍ക്ക് തോന്നുന്നതിലെ യുക്തി രാഹിത്യം ആര്‍ക്കെങ്കിലും മനസിലാകുമെന്നും തോന്നുന്നില്ല. ഖബറിടങ്ങളും, ശവകുടീരങ്ങളും സന്ദര്‍ശിക്കുന്നതും അതിലൂടെ മനസമാധാനം തേടുന്നതും എന്നുമുതലാണ് യുക്തിവാദികളുടെ ദിനചര്യയായത്?

അമ്മയെ ഹിന്ദുവോ ഇസ്ലാമൊ എന്നു നോക്കാതെ അവരുടെ ആഗ്രഹത്തിനൊത്ത് മൃതദേഹം കേരളത്തിലേക്ക് കൊണ്ടു വരാനും തിരുവനന്തപുരത്തെ പാളയം പള്ളി ഖബര്‍സ്ഥാനില്‍ സംസ്കരിക്കാനും വിശാല മനസ്കത കാട്ടിയ അവരുടെ മക്കളുടെ മഹത്വത്തെ അംഗീകരിക്കാന്‍ യുക്തി വാദികള്‍എന്നാണ് വളരുക. ഇന്ത്യയിലെ ഹിന്ദുത്വ വാദ സംഘടനകള്‍ പോലും ആവശ്യപ്പെടാന്‍ തയാറാകാത്ത ഒരാവശ്യം യുക്തിവാദികള്‍ ദേശാഭിമാനി പോലൊരു പത്രത്തിലൂടെ മുന്നോട്ടു വെച്ചതില്‍ നിന്ന് യുക്തിവാദിയുടെ ഉള്ളിന്റെയുള്ളില്‍ 'കുടികൊള്ളുന്ന' വര്‍ഗീയതയാണ് പുറത്തു ചാടിയതെന്ന് ആക്ഷേപിക്കുന്നവരെ കുറ്റം പറയാനാകുമൊ?

മാതാവിന്റെ മയ്യിത്ത് നമസ്കാരത്തിന് മുസ്ലിം പള്ളിയില്‍ മതപുരോഹിതരോടും സാധാരണ മുസ്ലിം വിശ്വാസികളോടുമൊപ്പം മുന്‍നിരയില്‍ നിന്ന അവരുടെ ഇസ്ലാം അല്ലാത്ത മക്കളെയും അവര്‍ക്ക് അതിന് അനുമതി നല്‍കിയ പള്ളിഭാരവാഹികളെയും കമ്യൂണിസ്റ്റ് പാര്‍ട്ടി ഭരണം നിലനില്‍ക്കുന്ന കേരളത്തിന്റെ സാഹചര്യത്തില്‍ അഭിനന്ദിക്കുകയായിരുന്നില്ലേ മതേതരവിശ്വാസികളായ യുക്തിവാദികള്‍ ചെയ്യേണ്ടിയിരുന്നത്. മറ്റൊരു സാഹചര്യത്തില്‍ മറ്റൊരു സംസ്ഥാനത്തായിരുന്നെങ്കില്‍ ഇത് ഇങ്ങിനെയൊക്കെ തന്നെ ആകുമായിരുന്നോ? എന്നു കൂടി ആലോചിക്കാവുന്നതാണ്. അമുസ്ലിങ്ങള്‍ കയറിയാല്‍ പള്ളി അശുദ്ധമാകുമെന്ന് കരുതുന്ന നിരവധി വിശ്വാസികളുള്ള നാട്ടിലാണ് നാം ജീവിക്കുന്നതെന്നും ഓര്‍ക്കുക.