Tuesday, November 27, 2012



വാഗയിലെ കവാത്തുകള്‍

വാഗയിലെ കവാത്തുകള്‍
ഇന്ത്യാ വിഭജനത്തെ തുടര്‍ന്നുള്ള നാളുകളില്‍ അകത്തും പുറത്തും കണ്ണീരൊലിപ്പിച്ച് ‘നവഖാലി’യിലൂടെ ഒരാള്‍ നടന്നുപോയി. വൃദ്ധനായ മഹാത്മാ ഗാന്ധി. ഇന്ത്യ-പാക് വിഭജനത്തില്‍ ഏറ്റവും ദു$ഖിതനായ മനുഷ്യന്‍. ആ മനുഷ്യനെയും അദ്ദേഹത്തിന്‍െറ ദര്‍ശനങ്ങളെയും കോണ്‍ഗ്രസുകാര്‍ മാത്രമല്ല, സാധാരണ ഇന്ത്യന്‍ പൗരന്മാരും മറന്നുപോയിരിക്കുന്നു. ആണ്ടിലൊരിക്കല്‍ പാലൊഴിച്ചു കഴുകി ശുദ്ധീകരിക്കാനുള്ള കരിങ്കല്‍ പ്രതിമ മാത്രമാണ് ഇന്ത്യക്കാരന് ഇന്ന് ഗാന്ധിജി. ഗാന്ധിജിയും അദ്ദേഹത്തിന്‍െറ സഹന സമരമുറകളുമാണ് തങ്ങളുടെ വിപ്ളവ മുന്നേറ്റങ്ങള്‍ക്ക് ശക്തിപകര്‍ന്നതെന്ന് മുല്ലപ്പൂവിപ്ളവത്തിന്‍െറ വക്താക്കള്‍ ആണയിട്ടു പറയുമ്പോഴാണ് സ്വന്തം ദേശത്ത് മഹാത്മജിക്ക് ഈ അപചയം. ഈ അപചയത്തിന്‍െറ നേര്‍ദൃശ്യമാണ് ഇന്ന് ഇന്ത്യ-പാക് അതിര്‍ത്തിയായ വാഗയില്‍ കാണുന്നത്. ഗാന്ധിജി ജീവിച്ചിരുന്നെങ്കില്‍ ഇന്ന് ഈ അശ്ളീല ചടങ്ങുകള്‍ തടയുകതന്നെ ചെയ്യുമായിരുന്നു.
ഇന്ത്യ-പാകിസ്താന്‍ അതിര്‍ത്തി കടക്കാനുള്ള റോഡ് മാര്‍ഗമാണ് വാഗ. ഇന്ത്യന്‍ പഞ്ചാബിലെ അമൃത്സറിനും പാകിസ്താന്‍ പഞ്ചാബിലെ ലാഹോറിനുമിടയിലെ ഗ്രാന്‍റ്ട്രങ്ക് റോഡിലാണ് ഇത്. 1947ലെ ഇന്ത്യാ വിഭജനത്തില്‍ വാഗ ഗ്രാമം ഇരുരാജ്യങ്ങള്‍ക്കുമായി പകുത്തിടപ്പെടുകയായിരുന്നു. ഒരുഭാഗം പാകിസ്താനില്‍; ബാക്കി ഇന്ത്യയിലും. 1959ലാണ് അതിര്‍ത്തിയിലെ സൈനികര്‍ തമ്മിലുള്ള ഈ നാടകീയ സൗഹൃദ പരിപാടി ആരംഭിച്ചത്. അതിര്‍ത്തി ഗേറ്റുകള്‍ തുറക്കല്‍ ചടങ്ങെന്നും പതാക താഴ്ത്തല്‍ ചടങ്ങെന്നും ഇതിന് പേരുണ്ട്. Beating retreat border              Ceremony എന്നാണ് ഇംഗ്ളീഷില്‍ ചടങ്ങിനെ വിശേഷിപ്പിക്കുന്നത്.

ചടങ്ങില്‍ ഇരു സൈനിക വിഭാഗങ്ങളും പ്രകടിപ്പിക്കുന്ന അക്രമോത്സുകതയെ ഇന്ത്യയിലെയും പാകിസ്താനിലെയും ജനാധിപത്യവാദികള്‍ക്കൊപ്പം വിദേശ രാജ്യങ്ങളും കടുത്ത രീതിയില്‍ വിമര്‍ശിച്ചിരുന്നു. പരസ്പരം പകയും വിദ്വേഷവും ജനിപ്പിക്കുന്ന ശരീരഭാഷയാണ് ചടങ്ങിലുടനീളം ഇരുസൈനികരും പ്രകടിപ്പിക്കുന്നത് എന്നതായിരുന്നു പ്രധാന ആരോപണം. ദിവസവും ഈ ചടങ്ങ് കാണാനെത്തുന്ന ഇരു രാജ്യത്തെയും ജനങ്ങള്‍ക്കിടയിലും ഈ വിദ്വേഷവും പകയും പടരുന്നുണ്ടെന്നും ആക്ഷേപമുയര്‍ന്നു. 2009-10 കാലത്ത് ഇതേക്കുറിച്ച് വിപുലമായ സംവാദങ്ങള്‍ നടന്നിരുന്നു.
സൈനികരുടെ ഇത്തരം അക്രമോത്സുക ചലനങ്ങള്‍ അവസാനിപ്പിക്കണമെന്ന പൊതുധാരണ ഇരുരാജ്യങ്ങളിലുമുണ്ടാവുകയും ചെയ്തു. പാകിസ്താന്‍റെയ്ഞ്ചേഴ്സ് മേജര്‍ ജനറല്‍ യഅ്ഖൂബ് അലി ഖാന്‍ 2010 ഒക്ടോബറില്‍ ഇത്തരം ശരീരഭാഷകള്‍ ലഘൂകരിക്കാന്‍ തീരുമാനിച്ചതായി പ്രഖ്യാപിക്കുകയുമുണ്ടായി. എന്നാല്‍, ഇതൊന്നും പ്രായോഗികതലത്തിലെത്തിയില്ല എന്നതാണ് ഇന്ന് കാണുന്ന ചടങ്ങുകള്‍ തെളിയിക്കുന്നത്.
കശ്മീരിലെ ശ്രീനഗറിലടക്കം സൈനിക സാന്നിധ്യം കുറച്ചുകൊണ്ടുവരുകയും കശ്മീരികളുടെ വിശ്വാസം ആര്‍ജിക്കാന്‍ തീവ്രശ്രമങ്ങള്‍ ആരംഭിക്കുകയും ചെയ്ത പ്രതിരോധമന്ത്രി എ.കെ. ആന്‍റണിപോലും വാഗ അതിര്‍ത്തിയിലെ ഈ നാടകങ്ങള്‍ക്കുനേരെ കണ്ണടക്കുന്നു എന്നുവേണം കരുതാന്‍. ഇന്ത്യ-പാക് സംഘര്‍ഷം ലഘൂകരിക്കാനും സൗഹൃദം വളര്‍ത്താനും നിരവധി തവണ മന്ത്രിതലത്തിലും ഉദ്യോഗസ്ഥ തലത്തിലും ചര്‍ച്ചകള്‍ നടന്നെങ്കിലും അവയിലൊന്നും ഈ അശ്ളീലം അവസാനിപ്പിക്കുന്ന കാര്യം വിഷയമായില്ല എന്നാണറിവ്.
കഴിഞ്ഞ നവംബര്‍ ഏഴിനാണ് ഞങ്ങള്‍ 35ഓളം പത്രപ്രവര്‍ത്തകര്‍ വാഗ അതിര്‍ത്തി സന്ദര്‍ശിച്ചത്. കേരള സ്റ്റേറ്റ് പബ്ളിക് റിലേഷന്‍സ് വിഭാഗവും കാലിക്കറ്റ് പ്രസ്ക്ളബും ചേര്‍ന്ന് സംഘടിപ്പിച്ച 15 ദിവസത്തെ ജമ്മു-കശ്മീര്‍, പഞ്ചാബ്, ദല്‍ഹി ടൂറിന്‍െറ ഭാഗമായിരുന്നു അതിര്‍ത്തി സന്ദര്‍ശനം. കേന്ദ്രമന്ത്രിയുടെ പ്രത്യേക കത്തും വിളികളുമുണ്ടായതിനാല്‍ വി.ഐ.പികളായാണ് ഞങ്ങള്‍ അന്ന് വൈകീട്ട് വാഗ അതിര്‍ത്തിയിലെത്തിയത്. ഞങ്ങളെപ്പോലെ വി.ഐ.പികളായി നിരവധി വിദേശികളും സ്വദേശികളും വേറെയുമുണ്ടായിരുന്നു.
അതിര്‍ത്തി വേലിക്കപ്പുറത്ത് പാകിസ്താനിലും ഇപ്പുറത്ത് ഇന്ത്യയിലും കാണികള്‍ക്ക് ഇരിക്കാന്‍ സ്റ്റേഡിയം മോഡല്‍ പടികള്‍ ഇരിപ്പിടങ്ങളായി ഒരുക്കിയിരുന്നു. അതിനുതാഴെ ടാറിട്ട റോഡില്‍ നൂറോളം വിദ്യാര്‍ഥിനികളും സ്ത്രീകളും ദേശഭക്തിഗാനങ്ങള്‍ക്കൊപ്പം നൃത്തം ചവിട്ടുന്നു. റോഡിന്‍െറ വശത്ത് ഇന്ത്യന്‍ സൈനികരുടെ ഓഫിസ്. അവിടെനിന്നാണ് ദേശഭക്തിഗാനങ്ങളും അനൗണ്‍സ്മെന്‍റുകളും. ചടങ്ങുകളുടെ നടത്തിപ്പ് ചുമതലയുള്ള വെള്ളവസ്ത്രം ധരിച്ച സൈനിക ഓഫിസര്‍ ഇടക്കിടെ നിരത്തിലിറങ്ങി നൃത്തക്കാരികളെ പ്രോത്സാഹിപ്പിക്കുന്നു. ആംഗ്യഭാഷയില്‍ കാണികള്‍ക്കും സ്റ്റേഡിയത്തിലിരിക്കുന്നവര്‍ക്കും നിര്‍ദേശങ്ങള്‍ നല്‍കുന്നു. ഇടക്കിടെ ചില പെണ്‍കുട്ടികള്‍ ദേശീയപതാകയുമേന്തി അതിര്‍ത്തി ഗേറ്റിലേക്ക് ഓടുന്നു. തിരിച്ചോടുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രവുമായി ബന്ധമുള്ള ചലച്ചിത്രങ്ങളിലെ ആവര്‍ത്തിക്കുന്ന ദൃശ്യങ്ങള്‍.
ഇന്ത്യന്‍ അതിര്‍ത്തിയില്‍ ഉയരമുള്ള മറ്റൊരു കെട്ടിടത്തിനു മുകളില്‍ തൂക്കിയ ഗാന്ധിജിയുടെ പഴയ കളര്‍ചിത്രം കാലപ്പഴക്കംകൊണ്ട് വെളുത്തു വിളര്‍ത്തിരിക്കുന്നു. ദിവസവും നടക്കുന്ന ഇവിടത്തെ നാടകരംഗങ്ങള്‍ കണ്ട് നവഖാലിയിലെന്നപോലെ ഇവിടെയും ഗാന്ധിജി കണ്ണീരൊഴുക്കുന്നുവെന്ന് തോന്നുംവിധം മഴവെള്ളമൊലിച്ച പാടുകള്‍ ആ മുഖത്ത്.
ഈ കെട്ടിടത്തിനു മുകളില്‍ നില്‍ക്കുന്ന ഇന്ത്യന്‍ സൈനികര്‍ ഗേറ്റിനപ്പുറം പാകിസ്താനിലേക്ക് തോക്ക് ചൂണ്ടിനില്‍ക്കുന്നു. ഗേറ്റിനപ്പുറം പാകിസ്താനിലും ഇതുതന്നെ അവസ്ഥ. അവരുടെ കെട്ടിടത്തിനു മുകളില്‍ മുഹമ്മദലി ജിന്നയുടെ പടമാണുള്ളത്. ആ കെട്ടിടത്തിനു മുകളിലെ പാക് സൈനികര്‍ ഇന്ത്യയിലേക്ക് തോക്കും ചൂണ്ടിനില്‍ക്കുന്നു. അവരുയര്‍ത്തിയ സ്റ്റേഡിയത്തിലും നൂറുകണക്കിന് സ്ത്രീകളും കുട്ടികളും പുരുഷന്മാരും. ഗേറ്റിനപ്പുറവും ഇപ്പുറവുമുള്ള സൈനികരുടെ വേഷത്തില്‍ മാത്രമാണ് മാറ്റം. ചുവടുകളും ശരീരഭാഷയും മുഖഭാവങ്ങളുമെല്ലാം ഒന്നുതന്നെ- ‘തന്നെ ഞാന്‍ ചവിട്ടിയരക്കും, പാഠം പഠിപ്പിക്കും’.
സൂര്യാസ്തമയത്തോടെയാണ് പതാകയഴിക്കല്‍ ചടങ്ങ് നടക്കുക. അതിനുമുമ്പേ അതിര്‍ത്തി ഗേറ്റുകള്‍ തുറക്കുകയും അടക്കുകയും ചെയ്യും. അപ്പോഴേക്കും ചടങ്ങുകളുടെ പിരിമുറുക്കം കൂടും. അനൗണ്‍സ്മെന്‍റ് മൈക്കിലൂടെ മുദ്രാവാക്യംവിളി ഉയരും. ജനം ആവേശഭരിതരായി ഉച്ചത്തില്‍ വിളിക്കും.
ഹിന്ദുസ്ഥാന്‍ സിന്ദാബാദ്.
അപ്പുറത്ത് ഇതേ ചടങ്ങുകളുടെ ആവര്‍ത്തനം. അവര്‍ ഉച്ചത്തില്‍ വിളിക്കും -പാകിസ്താന്‍ സിന്ദാബാദ്.
വെള്ള വസ്ത്രധാരി റോഡിലിറങ്ങി സ്റ്റേഡിയത്തിലിരിക്കുന്നവരെ ആംഗ്യങ്ങള്‍ കാട്ടി പ്രോത്സാഹിപ്പിക്കും -ഉറക്കെ, ഉറക്കെ, ഇനിയും ഉറക്കെ, അവരേക്കാള്‍ ഉച്ചത്തില്‍...
കൂടുതല്‍ ശക്തരായി ഇരുഭാഗത്തും ജനങ്ങള്‍ ആര്‍ത്തുവിളിക്കും.
ഹിന്ദുസ്ഥാന്‍ സിന്ദാബാദ്
പാകിസ്താന്‍ സിന്ദാബാദ്
ഇതിനിടയിലാണ് അക്രമോത്സുക ചുവടുകളുമായി സൈനികര്‍ ഒറ്റയായും കൂട്ടമായും മാര്‍ച്ച് നടത്തുക. ഗേറ്റ് തുറന്നുകഴിഞ്ഞാല്‍ ഇരു സൈനികരും തൊട്ടടുത്ത് അഭിമുഖമായിനിന്ന് ചുവടുകള്‍ ആവര്‍ത്തിക്കും. ഒരേസമയം അപരന്‍െറ ചെവിക്കുറ്റിക്കു തൊഴിക്കാനെന്നവണ്ണം ശിരസ്സുവരെ കാലുയര്‍ത്തി പിന്നെ മണ്ണില്‍ ശക്തിയായി ചവിട്ടും. നെഞ്ചില്‍ കൊള്ളാവുന്നവിധം കാല്‍മടക്കി മുട്ട് നെഞ്ചുവരെ ഉയര്‍ത്തി ചുവടുവെക്കും. ഇത്തരം ചുവടുകള്‍ക്കിടയില്‍ ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ ആര്‍ത്തുവിളി ആക്രോശങ്ങളായി മാറിയിരിക്കും. മൈക്കുകളിലൂടെ ആവേശം അലതല്ലും.
ഹിന്ദുസ്ഥാന്‍ സിന്ദാബാദ്
പാകിസ്താന്‍ സിന്ദാബാദ്
ഇന്ത്യ-പാക് വിഭജനകാലത്ത് ഇരുരാജ്യങ്ങളിലും നടന്ന കലാപങ്ങളും രക്തച്ചൊരിച്ചിലുകളും ഓര്‍മയില്‍ വ്രണങ്ങളായി നിലനില്‍ക്കുന്ന ജനതക്കിടയിലാണ് ദിവസവും ഈ ചടങ്ങുകള്‍ തുടരുന്നതെന്നോര്‍ക്കണം. അത് ജനങ്ങളിലുണ്ടാക്കുന്ന മനോഭാവം എന്താകുമെന്നറിയാന്‍ അധികം മന$ശാസ്ത്രമൊന്നും പഠിക്കേണ്ടതില്ല. ഇത്തരം അക്രമോത്സുകതക്കിടയില്‍ അപ്രസക്തമായിപ്പോകുന്ന മറ്റൊരു ചടങ്ങുണ്ട്. ഇരു രാജ്യങ്ങളിലുമായി അകന്നുപോയവര്‍ അതിര്‍ത്തി കടന്ന് ബന്ധുജനങ്ങളെ കണ്ട് സ്നേഹോഷ്മള വികാരങ്ങള്‍ കൈമാറുന്ന ഉദാത്തമായ രംഗം. ഇത്തരമൊരു ശത്രുതയുടെ ആവേശത്തിനിടയില്‍ ആത്മാര്‍ഥമായും സത്യസന്ധമായും സ്വന്തം ബന്ധുവിനെ ആശ്ളേഷിക്കുന്നതെങ്ങനെ? നല്ല വികാരങ്ങളും വിചാരങ്ങളും കൈമാറുന്നതെങ്ങനെ? ഈയൊരു ചടങ്ങ് സത്യസന്ധവും ആത്മാര്‍ഥവുമായി നടത്താന്‍ കഴിഞ്ഞിരുന്നെങ്കില്‍, ഗാന്ധിജിയുടെ കണ്ണീര്‍ സന്തോഷക്കണ്ണീരാകാന്‍ അതുമാത്രം മതിയാകുമായിരുന്നു.
53 വര്‍ഷമായി തുടരുന്ന ഈ ചടങ്ങിനെ ഇരുരാജ്യങ്ങള്‍ തമ്മില്‍, മനുഷ്യര്‍ തമ്മില്‍ സ്നേഹവും സൗഹൃദവും നന്മയും വളര്‍ത്തുന്ന മഹത്തായ ഒരാശയമായി മാറ്റാനാകില്ലേ? തീര്‍ച്ചയായും കഴിയും. അക്രമോത്സുകവും അശ്ളീലവുമാകുന്ന കവാത്തുകള്‍ക്കുപകരം സ്നേഹത്തിന്‍െറ ശരീരഭാഷ പ്രകടിപ്പിക്കാന്‍ നമ്മുടെ അതിര്‍ത്തി സുരക്ഷാസേനക്ക് പ്രേരണയും പ്രോത്സാഹനവും നല്‍കണം. അതിനാവശ്യമായ രാഷ്ട്രീയ തീരുമാനം ഇരുരാജ്യങ്ങളിലുമുണ്ടാവണം.
അങ്ങനെയെങ്കില്‍ ഗേറ്റുകളുടെ അപ്പുറവും ഇപ്പുറവും ബന്ധുക്കളെ കാണാനെത്തുന്നവര്‍ക്ക് സ്നേഹാവേശത്തോടെ സത്യസന്ധമായി പ്രിയപ്പെട്ടവരെ പുണരാനാകും, ആശ്ളേഷിക്കാനാവും. പരസ്പരം നല്ലവാക്കുകള്‍ പറഞ്ഞ് രണ്ട് രാജ്യങ്ങളിലേക്കുമായി നന്മനിറഞ്ഞ മനസ്സുമായി പിരിഞ്ഞുപോകാനാവും.
അപ്പോള്‍ സൃഷ്ടിക്കപ്പെടുന്ന മനസ്സിലെ മധുരം ഒരു ശത്രുതക്കും മായ്ക്കാന്‍ എളുപ്പമാകില്ല. സാഹോദര്യത്തിന്‍െറ ഓര്‍മപ്പെടുത്തലായി ഈ ആഘോഷം മാറുന്നില്ലെങ്കില്‍ പരസ്പരവൈരവും ശത്രുതയും വളര്‍ത്താന്‍ മാത്രമാകും ഈ അതിര്‍ത്തി കവാത്തുകള്‍ കാരണമാവുക. ഞങ്ങളുടെ വാഗാ സന്ദര്‍ശനത്തിനുശേഷം ഒരാഴ്ച കഴിഞ്ഞപ്പോള്‍ 14ന് പത്രങ്ങളില്‍ ഒരു സന്തോഷചിത്രം. മധുരസൗഹൃദം: വാഗാ അതിര്‍ത്തിയില്‍ നടന്ന ദീപാവലി ആഘോഷത്തില്‍ പാകിസ്താന്‍ റെയ്ഞ്ചേഴ്സ് വിങ്കമാന്‍ഡര്‍ അദ്നാന്‍ ബി.എസ്.എഫ് ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ ബേബി ജോസഫിന് മധുരം സമ്മാനിക്കുന്ന പടം. ഈ ചിത്രം പകര്‍ന്ന സന്തോഷം ഏറെ നീണ്ടുനിന്നില്ല. കണ്‍മുന്നില്‍ വാഗയിലെ യഥാര്‍ഥ ചിത്രങ്ങള്‍ തിളച്ചുവന്നു.
ഞാനമ്പരക്കുകയാണ്, സമ്മാനമധുരം നല്‍കിയവരുടെയും അത് സ്വീകരിച്ചവരുടെയും യഥാര്‍ഥ മാനസികാവസ്ഥ, വികാരം എന്തായിരിക്കും? ഒരു ചടങ്ങ് എന്നതിനപ്പുറം ഇതിനു പിന്നില്‍ എന്തെങ്കിലും ആത്മാര്‍ഥതയുണ്ടാകുമോ? ആര്‍ക്കറിയാം. മഹാത്മജിയുടെ കണ്ണീരുതോരാന്‍ ഇരുരാജ്യങ്ങളും ഇനിയും ഏറെ മുന്നോട്ടുപോകേണ്ടതുണ്ടെന്നുറപ്പ്.
moidu.vanimel@gmail.com

No comments:

Post a Comment