Saturday, November 12, 2011

അമേരിക്കയില്‍ സോണിയക്കില്ലാത്ത പരിശോധന കലാമിന്







ഇന്ത്യയുടെ മുന്‍ രാഷ്ട്രപതിയും ആണവ ശാസ്ത്രജ്ഞനുമായ ഡോ. എ.പി.ജെ അബ്ദുല്‍ കലാമിനെ അപമാനിക്കാന്‍ അമേരിക്കയില്‍ രണ്ടാം തവണയും വിമാനത്തില്‍ ദേഹപരിശോധന നടത്തി. കലാമിന്റെ ഷൂവും കോട്ടും സുരക്ഷാ പരിശോധനയുടെ ഭാഗമായി അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ എടുത്തുകൊണ്ടു പോയി സ്ഫോടന സാധനങ്ങളുടെ അംശങ്ങള്‍ ഉണ്ടോ എന്നു പരിശോധിച്ചതിനു ശേഷമാണ് അവ തിരിച്ചു കൊടുത്തത്. ഭാഗ്യം അദ്ദേഹത്തിന്റെ അടിവസ്ത്രം കൂടി പരിശോധനക്ക് ചോദിച്ചില്ലല്ലോ എന്ന് നമുക്ക് ഇന്ത്യക്കാര്‍ക്ക് സമാധാനിക്കാം. കലാമിന് ഒരു കൃസ്ത്യന്‍ നാമമായിരുന്നു ഉണ്ടായിരുന്നതെങ്കില്‍ തീര്‍ച്ചയായും അദ്ദേഹം വി.വി.ഐ.പി പരിഗണനയില്‍ സുരക്ഷാ പരിശോധനയില്‍ നിന്ന് ഒഴിവാക്കപ്പെടുമായിരുന്നു. അമേരിക്കന്‍ നിയമമനുസരിച്ച് നിലവിലുള്ള കാബിനറ്റ് മന്ത്രിമാര്‍ക്കു മാത്രമേ സുരക്ഷാ പരിശോധനയില്‍ ഇളവുള്ളൂ എന്നാണത്രെ ഇതിനെകുറിച്ച് അമേരിക്കന്‍ അധികൃതര്‍ അറിയിച്ചത്. എന്നാല്‍ ഇന്ത്യയിലെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയായിരുന്നുവെങ്കില്‍ അമേരിക്കക്കാര്‍ ഇങ്ങിനെ പരിശോധനക്ക് തയാറാകുമായിരുന്നോ? രാഹുല്‍ഗാന്ധിയായിരുന്നുവെങ്കില്‍ തയാറാകുമായിരുന്നോ? ഇരുവരും അമേരിക്കയില്‍ മാസങ്ങള്‍ക്കു മുമ്പ് പോയിരുന്നുവെങ്കിലും അവര്‍ക്കൊന്നും ഇത്തരം ദുരനുഭവമുണ്ടായില്ല. മുസ്ലിം പേരുള്ളവരെയെല്ലാം ഭീകരവാദ സംശയത്തിന്റെ പട്ടികയില്‍ പെടുത്തുക എന്ന നീചമായ ഈ വഴക്കത്തിന് കലാം രണ്ട് കൊല്ലം മുമ്പ് ന്യൂദല്‍ഹിയില്‍ തന്നെ ഇരയായിരുന്നു. 2009 ഏപ്രില്‍ 21ന്. അന്ന് അമേരിക്കന്‍ വിമാന കമ്പനിയായ കോണ്ടിനന്റല്‍ എയര്‍ലൈന്‍സിലായിരുന്നു ദേഹ പരിശോധന. ഇപ്പോള്‍ ന്യയോര്‍ക്കിലെ ജോണ്‍ എഫ് കെന്നഡി വിമാനത്താവളത്തില്‍ ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ വിമാനത്തില്‍ വെച്ചാണ് ഈ ദുരനുഭവം. വിമാനത്തില്‍ കയറുന്നതിനു മുമ്പെ മറ്റ് യാത്രക്കാരെ പോലെ കലാമിനെയും സുരക്ഷാ പരിശോധനക്ക് വിധേയനാക്കിയിരുന്നു. അതു കഴിഞ്ഞ് വിമാനത്തില്‍ കയറിയ ശേഷമാണ് ഉദ്യോഗസ്ഥര്‍ വിമാനത്തിലെത്തി വീണ്ടും പരിശോധന നടത്തിയത്. ഇന്ത്യന്‍ എയര്‍ലൈന്‍സ് ഉദ്യോഗസ്ഥര്‍ ഇത് മുന്‍ ഇന്ത്യന്‍ രാഷ്ട്രപതിയാണെന്നറിയിച്ചെങ്കിലും അവര്‍ വഴങ്ങിയില്ല. കലാമിന്റെ കോട്ടും ഷൂവും ഊരി വാങ്ങി പരിശോധിക്കാന്‍ കൊണ്ടു പോകയായിരുന്നു. അമേരിക്കന്‍ മുന്‍ പ്രസിഡണ്ട് ജോര്‍ജ് ഡബ്ല്യു ബുഷ് മാസങ്ങള്‍ക്കു മുമ്പ് മുംബൈ വിമാനത്താവളത്തിലെത്തിയപ്പോള്‍ ഇന്ത്യന്‍ അധികാരികള്‍ അദ്ദേഹത്തെ പരിശോധനകള്‍ക്ക് വിധേയനാക്കിയിരുന്നില്ല. അതിനുള്ള നട്ടെല്ല് ഇന്ത്യക്കാര്‍ക്കുണ്ടാകും വരെ കലാമുമാര്‍ ഇങ്ങിനെ അപമാനിക്കപ്പെട്ടുകൊണ്ടിരിക്കും. ബുഷിനെയും ഒബാമയെയും രണട് തവണ സുരക്ഷാ പരിശോധനയുടെ ഭാഗമായി ഷൂവും കോട്ടും ഊരി പരിശോധനക്ക് വിധേയമാക്കിയാല്‍ അമേരിക്കക്കാര്‍ക്കും ഈ അപമാനത്തിന്റെ രുചി മനസിലാകും. അല്ലെങ്കില്‍ നിരന്തരം അപമാനിക്കപ്പെടാന്‍ നിന്നുകൊടുക്കേണ്ടി വരും. അല്ലെങ്കില്‍ പിന്നെ മിസ്റ്റല്‍ കമാല്‍ മുസ്ലിം പേരുമാറ്റി ഒരു അമേരിക്കന്റെയോ ഒരു കൃസ്ത്യാനിയുടെയോ പേരു സ്വീകരിക്കേണ്ടി വരും. ഇതിലധികം അല്‍പത്തമെന്തുണ്ട് ഭൂമിയില്‍!

1 comment:

  1. കലാം എത്ര വലിയവനായാലും പേരിലുള്ള ഇസ്ലാം കാരണം തുണി അഴിച്ചേ മതിയാവൂ! ഇത് ഇൻഡ്യയോടുള്ള പരാക്രമമല്ല. ഒരു ചെറിയ ജന വിഭാഗത്തിന്റെ തിന്മകൾ കാരണം മുഴുവൻ മുസല്മാനും അഴിക്കെണ്ടി വരുന്നതാണു. വിരോധമുള്ളവർക്കു അമേരിക്കയിലേക്ക് പോകാതിരിക്കാം. അതവാ പോവുകയാണെങ്കിൽ, അവർക്ക് മുന്നിൽ ചില്ലപ്പോൾ അഴിക്കേണ്ടി വരും.

    ReplyDelete