പൂമ്പാറ്റച്ചിറകിന്റെ വേഗം സ്പ്രിങ്ങ് പൊട്ടുവോളം ചാവികൊടുത്ത് തറയിലിട്ട ഒരു കളിവണ്ടി കണക്കെ ബല്‍ത്തസാറിന്റെ ബുള്ളറ്റ് കുതിച്ചു. പരിചിതമായ നേര്വഴികളെല്ലാം അവനുപേക്ഷിച്ചു. ദേശീയപാതയിലൂടെ അധികദൂരം പോകാതെ ആദ്യം കണ്ട തിരിവിലേക്ക് ബുള്ളറ്റ് കറക്കി. പറഞ്ഞതുപോലെതന്നെയായിരുന്നു യാത്ര. വീണുകിട്ടിയ ഹോളിഡേ. ഇന്ന് മനസ്സിന്റെ പുകച്ചിലുകള്‍ക്കും തിരക്കുകള്‍ക്കും അവധി. ഉത്തരവാദിത്തത്തിന്റെ കടും പേടികളില്ലാതെ നമുക്കൊരു ദിവസം. യാത്രക്കിടയില്‍ ബല്‍ത്തസാര്‍ പറഞ്ഞുതുടങ്ങി. തൊടിയുടെ നീളവും വീതിയുമളക്കുന്ന ഒരു പശുക്കുട്ടിയുടെ ചൊടിയും വീറുമായിരുന്നു അവനപ്പോള്‍. അവധിനാളിന്റെ ആലസ്യവുമായി കിടക്കുമ്പോഴാണ് അവന് കയറിവന്നത്. ഒരു ഗസലിന്റെ ഈണം മൂളുന്നതിനിടയില്‍ അവന് പറഞ്ഞു. -നമുക്കൊരു യാത്രപോണം. -എങ്ങോട്ടാ? -അങ്ങിനെയൊന്നുമില്ല. വെറുതെ ഒരു യാത്ര. പരസ്യത്തിലെ ഹോര്‍ലിക്സ് കുട്ടിയെപ്പോലെ ഓടിച്ചാടണം. എത്രനാളാന്നുവെച്ചാ ഹൃദയത്തിന്റെ പണിമുടക്കു നോട്ടീസും പേടിച്ചു കഴിയ്വാ? അവന് നെഞ്ഞിലെ പേസ്മേക്കറില്‍ ഒന്നു തൊട്ടു. മറ്റാരുടെയോ നെഞ്ഞു തൊടുന്ന വികാരത്തോടെ അവന്റെ കണ്ണുകളില്‍ വല്ലാത്തൊരു മിന്നാട്ടം കാണായി. -ഓപ്പറേഷന് കഴിഞ്ഞിട്ട് ആറുമാസമായി. എല്ലാരും പേടിപ്പിക്ക്വാ. ഓടരുത്... ചാടരുത് കുലുങ്ങരുത്... തുമ്മ്യാത്തെറിക്കണതാണെങ്കില് തെറിക്കട്ടെ. മുറിയിലെ ചാരുകസേരയില്‍ എനിക്കഭിമുഖമായി ഇരുന്ന് അവനൊന്ന് ചിരിച്ചു. -പ്രത്യേക ലക്ഷ്യമൊന്നുമില്ലാതെ നമുക്ക് പോകാം. തോന്നുമ്പോള്‍ വഴിമാറാം. തിരിയാം. വളയാം. എന്റെ കുതിരയുടെ കുളമ്പിന്റെ ഗതിക്കൊത്ത് യാത്ര. മടുക്കുമ്പോള്‍ തിരിച്ചുപോകാം. എല്ലാം മറക്കാനൊരു യാത്ര. അതിജീവിക്കാനാകാത്ത പ്രലോഭനമായി അവനിലത് വളര്‍ന്നിരിക്കുന്നു. ഇനി മനസ്സുമാറ്റാനാവില്ല. തുലാവര്‍ഷംപോലെയാണ് ബല്‍ത്തസാര്‍ സംസാരിച്ചുതുടങ്ങുക. ഇടിയും മിന്നലും കാറ്റുമെല്ലാം സുലഭം. പെട്ടെന്നു പെയ്തുതീരുകയും ചെയ്യും. പെയ്തതിലുമേറെ കാറുകള്‍ തൂങ്ങി നില്പുണ്ടാകും. പൊടുന്നനെ അവന് മൌനിയാകുന്നു. എത്ര പ്രകോപിപ്പിച്ചാലും പിന്നീട് നാവനക്കില്ല. മൂടിക്കെട്ടിയ ആകാശമൌനവുമായി അവന് ഇരിക്കും. മടുക്കുമ്പോള്‍ മിണ്ടാതെ പിരിഞ്ഞുപോകും. ഭാര്യക്കു മുന്നില്ലെത്തുമ്പോള് ഒരു ലിറ്റ്മസ് കടലാസുപോലെ അവന് നിറം മാറും. മഴക്കാറുമൂടിയ മുഖവുമായി ഒരിക്കലും അവള്‍ക്കു മുമ്പിലവനെത്തിയില്ല. പ്രണയത്തിന്റെ പൂക്കാലവുമായാണ് അവള്ക്കുമുന്നിലെത്തുക. മനസ്സിലെ പിടച്ചിലുകളൊന്നും ഭാര്യ കാണരുതെന്ന് അവനു നിര്‍ബന്ധമുണ്ടായിരുന്നു. അശാന്തിയുടെ ഇത്തിരി പുകപോലും അവന്റെ മനസ്സ് മലിനപ്പെടുത്തരുതെന്ന് ഭാര്യക്കും. ബുള്ളറ്റ് ഒരു നാട്ടിടവഴിയിലേക്കു തിരിച്ച് അവന് കഥ പറഞ്ഞു. -നിസ്സഹകരണം തുടങ്ങിയ ഹൃദയത്തെക്കുറിച്ച് ഞാനവളോടൊന്നും പറഞ്ഞില്ല. ചികിത്സയെക്കുറിച്ചും. വിനോദയാത്രയ്ക്കുപോകുന്നു എന്ന കള്ളം പറഞ്ഞാണ് ഓപ്പറേഷന് പോയത്. തിരിച്ചുവരുമ്പോള്‍ അവള്‍ക്കു പ്രിയപ്പെട്ട വര്‍ണങ്ങളില്‍ കാശ്മീര്സാരിയും തോള് സഞ്ചിയും കൊണ്ടുവന്നിരുന്നു. പക്ഷെ, ഉറക്കറയിലെ ആദ്യ സ്പര്‍ശനത്തില്‍ത്തന്നെ നെഞ്ഞിനകത്തെ കുഞ്ഞുപകരണത്തിന്റെ സാന്നിധ്യം അവളറിഞ്ഞു. അവിടെ ഏറെ നേരം വിരലോടിച്ചു. അവള് പൊട്ടിക്കരയുമെന്നും കണ്ണീരിന്റെ പെരുമഴയാലെന്നെ ശിക്ഷിക്കുമെന്നും കരുതി. പകരം നൂറു നൂറു ചുംബനങ്ങളാലെന്നെ പൊതിയുകയായിരുന്നു അവള്. ഒരു തരം വാശിയോടെ. ജീവിക്കാനുള്ള മനസ്സിന്റെ അത്യാര്‍ത്തി അന്നാണ് എനിക്ക് ബോധ്യപ്പെട്ടത്. കരിമ്പാറയുടെ ഇത്തിരി വിള്ളലില്‍ വേരുകളിറക്കി തഴച്ചു വളരുന്ന അത്യാഗ്രഹികളായ പുല്ലുകളെ കണ്ടിട്ടുണ്ടോ? അകത്തും പുറത്തും പ്രതിരോധത്തിന്റെ മുള്ളുകള്‍ മുളപ്പിച്ച് ജീവിക്കാന്‍ വെമ്പുന്ന മരുച്ചെടികള്..... ജീവിതത്തിന്റെ പച്ചപ്പുകളിലെല്ലാം അവന് തണലു തേടി. ഗസലിന്റെ താളങ്ങളില്‍ മുഴുകി, പ്രണയത്തിന്റെ നിത്യവസന്തം വിരിയിച്ച്.... അതെല്ലാം അവനണിയുന്ന പ്രതിരോധായുധങ്ങള്‍ മാത്രമായിരുന്നു. വിശാലമായൊരു വീട്. വീടിനു നിറയെ കിളിവാതിലുകള്‍. ചുറ്റും പൂമരങ്ങള്‍. ഏതു കാലത്തും പൂക്കുന്ന പൂച്ചെടികളുടെ തോട്ടവും വേണം. അവിടെ ആയിരം നിറങ്ങളില്‍ പൂമ്പാറ്റകള്‍. പക്ഷികള്‍. അണ്ണാറക്കണ്ണന്മാരും.... അവന് സ്വപ്നചിത്രങ്ങള്‍ ഒന്നൊന്നായി വരച്ചു തുടങ്ങി. -വാതിലുകളും ജാലകങ്ങളും ഒരിക്കലും ഞാനടച്ചില്ല. ഉറക്കറയില്‍ പൂമ്പാറ്റയും തുമ്പിയും അണ്ണാനുമെല്ലാം കടന്നു വരണം. വീട്ടില്‍ ഒരു പാട് കുട്ടികളുണ്ടാവണം. അവര്‍ക്കു ഞാന്‍ പക്ഷികളുടെ പേരിടും. പൂക്കളുടെയും പക്ഷികളുടെയും ഭാഷ ഞാനവരെ പഠിപ്പിക്കും. അണുബോംബും മിസൈലുമുണ്ടാക്കാന് എന്റെ മക്കള്‍ പഠിക്കരുത്. പകരം പൂമ്പാറ്റച്ചിറകിന്റെ വേഗതയളക്കുന്ന വിദ്യ ഞാനവര്‍ക്കു പറഞ്ഞു കൊടുക്കും. ബുള്ളറ്റിന് സാധാരണയില്‍ കവിഞ്ഞ വേഗമുണ്ടായിരുന്നു. ബല്‍ത്തസാറിന്റെ സ്വപ്നങ്ങളെ അലങ്കോലപ്പെടുത്തേണ്ടെന്നു കരുതി ഞാനൊന്നും പറഞ്ഞില്ല. -പ്രൊഡക്ഷന്‍ സൂപ്പര്‍വൈസറുടെ പണി എനിക്കു മടുത്തു. ഏതു നേരത്തും ടെന്ഷനാ. രാത്രി 9.50-ന് പ്രിന്റിംഗ് തുടങ്ങണം. അഞ്ചുമിനിട്ടു വൈക്യാ പത്രം അയക്കാനാവില്ല. ട്രയിന്‍ തെറ്റും 10.35-ന് പാലക്കാട് പേജ് മാറണം. 11-ന് കാസര്‍കോട്..... രാവിലെ നാലരവരെ ഇതുതന്നെ ഗതി. ടെന്‍ഷന്‍ മറ്റെവിടെയെങ്കിലും പോണോ? പേജ് ഫിലിമായി വരുമ്പോഴേക്ക് എന്നും ലേറ്റാ, അഞ്ചും പത്തും മിനിട്ട്. വൈകുന്ന ഓരോ മിനിട്ടും തിരിച്ചുപിടിക്കാനുള്ള വെപ്രാളമാകും പിന്നെ. ഹൃദയത്തിനു വേഗത പോരാഞ്ഞിട്ടാ പേസ്മേക്കര്‍ വെച്ചത്. അമിതാധ്വാനവും ടെന്‍ഷനും പാടിലെന്നാണ് ഉപദേശം. ഞാനോ, സമയത്തെ വരിഞ്ഞുകെട്ടാന്‍ ഓരോ നിമിഷവും കിതയ്ക്കുന്നു. ഓടിത്തളര്‍ന്ന പട്ടിയെ പോലെ. ബുള്ളറ്റിലാണ് യാത്രയെന്നുപോലും ഇപ്പോള്‍ അവന് മറന്നിരിക്കുന്നു. മുന്നിലെ വഴിയെക്കുറിച്ച് യാതൊരു ചിന്തയുമില്ലാതെ, ബസ്സിലിരുന്ന് യാത്ര ചെയ്യുന്ന കാഴ്ചക്കാരന്റെ ലാഘവത്തോടെ. ഏതോ നാട്ടുവഴിയിലൂടെയാണ് യാത്ര. കുണ്ടിലും കുഴിയിലും ഇറങ്ങി വണ്ടി മറിയുമെന്നുവരെ തോന്നി. അവനെ അതൊന്നും അലട്ടിയതുമില്ല. കഥയില്‍നിന്ന് ജീവിതത്തിലേക്ക്. അവിടുന്ന് സ്വപ്നങ്ങളിലേക്ക് അവന് ചാടിച്ചാടിക്കടന്നു. ഭാര്യയെക്കുറിച്ച്, അമ്മയെക്കുറിച്ച്, ഇനിയും പിറക്കാത്ത മക്കളെക്കുറിച്ച്. -രാത്രി എല്ലാ ഒച്ചപ്പാടുകളുമൊടുങ്ങുമ്പോഴാണ് പ്രിന്റിംഗ് സെക്ഷനിലെ ബഹളങ്ങളാരംഭിക്കുക. പകല്ച്ചക്രങ്ങളുടെ മുരള്‍ച്ചകള്‍. അച്ചടി മഷിയുടെ മ ുഷിഞ്ഞ ഗന്ധം. മടങ്ങുകയും കീറുകയും ചെയ്യുന്ന കടലാസിന്റെ നിലവിളി. ഏതെങ്കിലും ഗസലിന്റെ ജീവരാഗമോര്ത്താണ് ഞാന്‍ മടുപ്പിനെ അകറ്റുക. അപ്പോഴും കണ്ണുകള്‍ അഞ്ചും തുറന്നിരിക്കണം. ഒന്നു പിഴച്ചാല്‍ ഒമ്പതും നിലയ്ക്കും. പത്രമിറങ്ങുകയുമില്ല. അല്ലെങ്കില്‍ കരിമഷിയില്‍ കുളിച്ചായിരിക്കും പത്രമിറങ്ങുക. പാതിരാത്രിയില്‍ എപ്പോഴാണ് സെക്ഷന്റെ തലച്ചോറിലൊരു ഞരമ്പു പൊട്ടുക എന്നറിയില്ല. പിന്നെ ആകെ വെപ്രാളമാണ്. പൊട്ടിയ ഞരമ്പു കണ്ടെത്തണം. ഞരമ്പു മാറ്റി ഉടനെ പ്രിന്റിംഗ് തുടങ്ങുകയും വേണം. വൈകുന്ന ഓരോ മിനിട്ടും പത്രത്തിന്റെ മരണ മണിയാണ്. സമയ നിഷ്ഠയാണ് പത്രത്തിന്റെ ഹൃദയം. വേഗത മിടിപ്പും. നിങ്ങളുടെ മണിക്കൂറുകളേക്കാള്‍ വിലപ്പെട്ടതാണ് എന്റെ ഓരോ മിനുട്ടും. ബുള്ളറ്റിന്റെ വേഗത അടിക്കടി ഉയര്‍ന്നുവന്നു. എന്റെ തലച്ചോറില്‍ ഒരു മുന്നറിയിപ്പു സൈറണ്‍ മുഴങ്ങി. -എടാ, ഞാന്‍ മരിക്കാനൊരുങ്ങിയിട്ടില്ല. ഒരു ഫലിതം കേട്ടപോലെ അവന് പൊട്ടിച്ചിരിച്ചു. ഒരിറക്കത്തില്വെച്ച്, സര്‍ക്കസിലെ മാന്ത്രികന് എറിഞ്ഞതുപോലെ എന്റെ തൊപ്പി പൊങ്ങിപ്പോയി. തൊപ്പി ആകാശത്തേക്കുയര്‍ന്ന് പൊങ്ങുന്നതും കറങ്ങിക്കറങ്ങി അവസാനം തലയില്‍ തന്നെ വന്നു വീഴുന്നതും സ്വപ്നം കണ്ട് ഞാന്‍ പിന്തിരിഞ്ഞു നോക്കി. ദൂരെ ഒരു മരക്കൊമ്പില്‍ തട്ടി തൊപ്പി താഴെ വീണു. പിന്നെ എനിക്കു പുറകെ എഴുന്നേറ്റോടാന്‍ ഒരു ശ്രമം. പിന്നെ നടുറോട്ടില്‍ മലര്ന്നുവീണുകിടപ്പായി. മുറിഞ്ഞുപോയ ഒരു പല്ലിവാലുപോലെ അതവിടെ കിടന്നു. ബുള്ളറ്റിന്റെ സ്പീഡോമീറ്ററില്‍ നോക്കിയപ്പോള്‍ മനസ്സിലൊരു ചുവന്ന വെളിച്ചം പൊട്ടിച്ചിതറി. രോമാവൃതമായ കയ്യാല്‍ ഭയം എന്നെ കെട്ടിപ്പിടിച്ചു. മഞ്ഞുകട്ടപോലൊരു ശീതം എന്നെ പൊതിഞ്ഞു. -ബെല്ത്താ, സ്പീഡു കുറയ്ക്ക്. ഞാന്‍ മുഷ്ടി ചുരുട്ടി അവന്റെ മുതുകിലിടിച്ചു. അവന് അപ്പോള്‍ മറുപടിയായി ഒരു ഗസല്‍ മൂളി. പിന്നെ തടി മറന്ന് അതിലെ വരികള്‍ പാടാന്‍ തുടങ്ങി. ദൂരെ വയനാടന്‍ മലകളുടെ ഇരുണ്ട നീലിമ. ആകാശത്തുനിന്ന് കാട്ടുമൃഗങ്ങളെപ്പോലെ കോടയിറങ്ങി തലയെടുപ്പുള്ള മലകളെ വിഴുങ്ങുന്നു. ബല്‍ത്തസാര്‍ ചിരിക്കാന്‍ തുടങ്ങി. ഒരു വാളിന്റെ ഇരുതലമൂര്ച്ചയായിരുന്നു ചിരിക്ക്. ചിരി തീര്‍ന്നപ്പോള്‍ ഏതോ അകപ്രേരണയാല് അവന് വിളിച്ചുപറഞ്ഞു. -ഇതിനെന്തിനാടാ ബ്രേക്ക്... അതങ്ങ് പൊട്ടിച്ചാലോ? -ബെല്ത്താ നിര്‍ത്ത്... നിര്‍ത്ത്. നിര്‍ത്താനാ പറഞ്ഞത്. ഇല്ലെങ്കില്‍ ഞാന്‍ വണ്ടിയില്‍നിന്നു ചാടും.... നിര്‍ത്തെടാ, പ്ലീസ്.... വായുവിലൂടെ ഇരമ്പിപ്പായുന്ന വിമാനമായിരിക്കുന്നു ബുള്ളറ്റ്. കോട വിഴുങ്ങിയ ചുരമിറങ്ങുകയാണ് ഞങ്ങള്‍. താഴ്വരയില്നിന്നടിക്കുന്ന കാറ്റിന് തണുപ്പിന്റെ ശവക്കയ്യുകള്. ചുരത്തിന്റെ ആദ്യ മുടിപ്പിന് വളവില്‍ അവന് ബുള്ളറ്റിന്റെ കടിഞ്ഞാണ്‍ വലിച്ചു നിറുത്തി. ബ്രേക്കിന്റെ ശക്തിയില്‍ ടയര്‍ ഉരഞ്ഞു പുക പൊങ്ങി. മുടിപ്പിന് വളവില്‍നിന്നും നോക്കിയപ്പോള്‍ ഏതോ യക്ഷിയുടെ അറ്റം കാണാത്ത തലമുടിപോലെ കുന്ന്. അവിടവിടെ മുടിപ്പിന് വളവുകള്‍. ബല്‍ത്തസാര്‍ വിളിച്ചു പറഞ്ഞു. -എടാ, എന്റെ കുതിരയ്ക്കിനി കടിഞ്ഞാണില്ല. ഞാനതു പൊട്ടിച്ചു. ബീര്‍ പൊട്ടിച്ചതുപോലെ അവന്റെ മുഖത്ത് ഒരു ചിരി പതഞ്ഞു പൊന്തി. ബല്‍ത്തസാര്‍ ഏതോ ഗസലിന്റെ വരികളാല്‍ അവനെത്തന്നെ വരിഞ്ഞുകെട്ടി. ഒരുത്സവതാളത്തോടെ അതിലെ വരികള്‍ മൂളി. ഗസലിന്റെ ഉന്മാദത്തിനിടയില്‍ ബുള്ളറ്റിന്റെ കുളമ്പടി-മുടിപ്പിന് വളവിന്റെ തിരിവില്‍നിന്ന് ഇറക്കങ്ങളുടെ മഹാകയത്തിലേക്ക് അവനും കുതിരയും ഇറങ്ങിയോടി. പൊടുന്നനെ താഴ്വരയുടെ ഇരുള്ഗര്ത്തങ്ങളില്നിന്ന് വിചിത്ര വര്‍ണങ്ങളും രൂപവുമുള്ള നൂറായിരം പൂമ്പാറ്റകള്‍ പറന്നുപൊങ്ങി. അവനെ തിരഞ്ഞ് അവ ചിറകു വീശി.... പൂമ്പാറ്റച്ചിറകിന്റെ വേഗതയളക്കാനുള്ള വിദ്യ ബല്‍ത്തസാര്‍ ആരേയും പഠിപ്പിച്ചില്ല. OLD POST> Mathrubhoomi weekly> Blogana |
'I was fully aware of what would be destroyed. I did not know what would be built out of the ruins' -ZORBA
Friday, June 10, 2011
പൂമ്പാറ്റച്ചിറകിന്റെ വേഗം
Subscribe to:
Post Comments (Atom)
I IIKE -------
ReplyDeletenannayiriykkunnu.
ReplyDelete